ഹൈദരാബാദ്: തെലങ്കാനയിൽ നവംബർ 3-ന് നിർണ്ണായകമായ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയ്‌ക്ക് കുഴിമാടമൊരുക്കി ടിആർഎസ് പ്രവർത്തകർ. തെലങ്കാനയിലെ മുനുഗോഡിലാണ് കുഴിമാടം ഒരുക്കിയ ശേഷം ബിജെപി അദ്ധ്യക്ഷന്റെ ചിത്രം സ്ഥാപിച്ചത്. റീജിയണൽ ഫ്ലൂറൈഡ് ലഘൂകരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിലെ കാലതാമസത്തിനെതിരായ പ്രതിഷേധമാണ് ജെപി നദ്ദയ്‌ക്ക് ശവക്കുഴി ഒരുക്കിയതെന്ന് ടിആർഎസ് പ്രവർത്തകർ പറയുന്നു. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലാണ് ഫ്ലൂറൈഡ് ലഘൂകരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്.
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഉപതിതെരഞ്ഞെടുപ്പ് സംസ്ഥാനത്തെ പാർട്ടികൾക്ക് അഗ്നിപരീക്ഷയാണ്. ഇതിനിടയിലാണ് മുനുഗോട് ചൗട്ടുപ്പാൽ മേഖലയിൽ ഗവേഷണകേന്ദ്രം സ്ഥാപിക്കാനുള്ള നിർദ്ദേശം അട്ടിമറിച്ചു എന്നാരോപിച്ച് ടിആർഎസ് പ്രവർത്തകർ നദ്ദയ്‌ക്ക് കുഴിമാടം ഒരുക്കിയിരിക്കുന്നത്. ശവക്കുഴി ഒരുക്കിയുള്ള പ്രതിഷേധത്തിനെതിരെ ബിജെപി ശക്തമായി രംഗത്തു വന്നു. സംഭവത്തിൽ ടിആർഎസിനെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി കടന്നാക്രമിച്ചു. ‘ഇന്ത്യൻ രാഷ്‌ട്രീയത്തിലെ പുതിയ തരംതാഴൽ’ എന്നാണ് സ്മൃതി ഇറാനി സംഭവത്തെ വിശേഷിപ്പിച്ചത്. ‘വിനാശ കാലേ വിപരീത ബുദ്ധി’ എന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു.
‘ഇത് വളരെ നിന്ദ്യമാണ്. ടിആർഎസ് പ്രവർത്തകർ ബഹുമാനപ്പെട്ട ബിജെപി അദ്ധ്യക്ഷന് ശവകുടീരം ഒരുക്കിയിരിക്കുന്നു. വെറുപ്പുളവാക്കുന്നതിലും അപ്പുറമാണ് ടിആർഎസിന്റെ നിലവാരം. ബിജെപിയുടെ വളർച്ചയിൽ അവർ വളരെയധികം അസ്വസ്ഥരാണ്. അതിന്റെ ഭാഗമാണ് ഇത്തരം പ്രവർത്തനങ്ങൾ. എന്നാൽ ബിജെപിയിലെ 18 കോടി അംഗങ്ങൾ ടിആർഎസിനോട് ഇത്തരത്തിൽ തിരിച്ച് ചെയ്യുന്നത് സങ്കൽപിച്ച് നോക്കൂ’ എന്നാണ് ആന്ധ്രപ്രദേശ് ബിജെപി ജനറൽ സെക്രട്ടറി വിഷ്ണു വർദ്ധൻ റെഡ്ഡി പ്രതികരിച്ചത്. സംഭവത്തിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
Comments