ലണ്ടൻ: കരിങ്കടലിന് മുകളിലെ അന്താരാഷ്‌ട്ര വ്യോമ മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന ബ്രിട്ടീഷ് വിമാനത്തിന് സമീപം റഷ്യൻ വിമാനം മിസൈൽ ആക്രമണം നടത്തി. യുകെ പ്രതിരോധ വകുപ്പ് മന്ത്രി ബെൻ വാലസ് ഇക്കാര്യം സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് ബ്രിട്ടൺ പട്രോളിംഗ് അവസാനിപ്പിച്ചതായും, റഷ്യൻ പ്രതിരോധ വകുപ്പ് മന്ത്രി സെർജി ഷോയിഗുവിനെ ആശങ്ക അറിയിച്ചതായും വാലസ് വ്യക്തമാക്കി.
റഷ്യയുടെ ഭാഗത്ത് നിന്നുമുണ്ടായ അപ്രതീക്ഷിത നടപടിയെ, അപകടകരം എന്നാണ് ബ്രിട്ടൺ വിശേഷിപ്പിച്ചത്. എന്നാൽ, സംഭവം ബോധപൂർവമായിരുന്നില്ല എന്നും, അബദ്ധവശാൽ സംഭവിച്ചതായിരുന്നു എന്നുമാണ് റഷ്യയുടെ വിശദീകരണം. സാങ്കേതിക പിഴവ് മൂലമാണ് മിസൈലിന് മേലുള്ള നിയന്ത്രണം നഷ്ടമായതെന്നും റഷ്യ ബ്രിട്ടണെ അറിയിച്ചതായി അന്താരാഷ്‌ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
നാറ്റോ സഖ്യവുമായി റഷ്യക്ക് നേരിട്ട് ഏറ്റുമുട്ടേണ്ടി വന്നാൽ വരാനിരിക്കുന്നത് സർവ്വനാശമാണെന്ന്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ബ്രിട്ടൺ, റഷ്യയുടെ മിസൈലാക്രമണത്തെ നോക്കിക്കാണുന്നത് എന്നാണ് വിവരം. അതേസമയം, യുക്രെയ്ന്റെ സുപ്രധാന കേന്ദ്രങ്ങളിൽ റഷ്യ രൂക്ഷമായ ബോംബാക്രമണം തുടരുകയാണ്.
Comments