ആലപ്പുഴ: സംസ്ഥാനത്ത് പോലീസ് രാജ് തുടരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആലപ്പുഴയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് എല്ലാ ഭാഗത്തും പോലീസിന്റെ മൂന്നാം മുറയും തട്ടികൊണ്ടു പോകലും തുടരുകയാണ്. കൊട്ടിയത്തെ സംഭവം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും സുരേന്ദ്രൻ പറഞ്ഞു. കൊട്ടിയത്ത് പൊലീസ് സ്റ്റേഷനിൽ വെച്ച് സൈനികനും സഹോദരനും പൊലീസിന്റെ ക്രൂര മർദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത് ഞെട്ടിക്കുന്നതാണ്. എന്നിട്ട് നിരപരാധിയായ ഇരുവരെയും കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചു.
എന്നാൽ ഗുരുതരമായ കുറ്റം ചെയ്ത പോലീസുകാർക്കെതിരെ വധശ്രമത്തിന് കേസെടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. സൈനികന്റെ വിരലുകൾ തല്ലിയൊടിച്ച പോലീസ് ഇനി നീയെങ്ങനെ തോക്കെടുക്കും എന്നാണ് ചോദിച്ചത്. നിന്റെ മൃതദ്ദേഹം ഇവിടുന്നു കൊണ്ട് പോവേണ്ടി വരുമെന്നാണ് സൈനികനോട് പോലീസുകാർ പറഞ്ഞത്. ഇതിനെതിരെ കർശനമായ ശിക്ഷ ഈ പോലീസുകാർക്ക് നൽകാൻ സർക്കാർ തയ്യാറാവണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പോലീസിനെതിരെ രൂക്ഷ വിമർശനം ഉയരുന്നതിന് പിന്നാലൊണ് കെ സുരേന്ദ്രനും രംഗത്തെത്തിയത്. നിലവിലെ സാഹചര്യത്തിൽ സൈനികനെയും സഹോദരനെയും മർദ്ദിച്ചത് മാത്രമല്ല പോലീസിന് എതിരെ സംസ്ഥാനത്ത് ഉയരുന്ന പരാതി. ഒത്തു തീർപ്പിലെത്തിയ പോലീസുകാരൻ പ്രതിയായ മാമ്പഴ മോഷണ കേസ്. മലപ്പുറത്ത് പത്ത് വയസുകാരനായ മകൻ നോക്കി നിൽക്കേ അർദ്ധരാത്രി യുവതിയെ വലിച്ചിഴച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയ സംഭവം അങ്ങനെ നീളുന്നു കേസുകളുടെ എണ്ണം.
ജനമൈത്രി പോലീസിന്റെ നിലവിലെ നടപടികൾ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധങ്ങൾക്കാണ് വഴിവയ്‌ക്കുന്നത്. രാജ്യത്തിന്റെ കാവൽക്കാരെന്ന് നമ്മൾ വിശേഷിപ്പിക്കുന്ന് ഒരു സൈനികനെ വരെ ഇത്ര ക്രൂരമായി മർദ്ദിച്ച പോലീസിന്റെ നടപടി ജനങ്ങളിൽ ഉണ്ടാക്കിയിരിക്കുന്നത് അത്ര നല്ല ചിന്താഗതിയല്ല.
Comments