പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. 37-ാം പ്രതി ബഷീറിനെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് വെണ്ണക്കര നൂറണി സ്വദേശിയായ ഇയാൾ കഴിഞ്ഞ കുറച്ച് നാളുകളായി ഒളിവിലായിരുന്നു. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
കേസുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി പിടിയിലായിരുന്നു.അബൂബക്കർ സിദ്ദിഖിനെയാണ് പോലീസ് പിടികൂടിയത്. ഇയാൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പുറമെ കേസിലെ മുഖ്യപ്രതിയ്‌ക്ക് എസ്ഡിപിഐ കേന്ദ്ര കമ്മിറ്റിയുടെ അക്കൗണ്ടിൽ നിന്ന് പണം ലഭിച്ചതിന്റെ വിശദ വിവരങ്ങളും പുറത്ത് വന്നിരുന്നു. കേസിലെ 11-ാം പ്രതിയായ പോപ്പുലർഫ്രണ്ട് പട്ടാമ്പി ഏരിയാ സെക്രട്ടറി അബ്ദുൾ റഷീദിനാണ് ഒളിവിൽ കഴിയുന്ന സമയത്തും എസ്ഡിപിഐ ചിലവിന് കൊടുത്തിരുന്നത്. തുടർന്ന് പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയുമുണ്ടായി.
ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയതിന് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ അക്കൗണ്ടിലേക്ക് പണം എത്തിയിരുന്നതായി ബാങ്ക് രേഖകൾ വ്യക്തമാക്കുന്നു. പോപ്പുലർ ഫ്രണ്ടുകാരായ പ്രതികൾക്ക് സാമ്പത്തിക സഹായം നൽകുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഇത്. ഡൽഹി ബോഗൽലൈനിലെ ബാങ്കിലുള്ള എസ്ഡിപിഐ അക്കൗണ്ടിൽനിന്നാണ് എല്ലാ മാസവും അവസാനത്തെ ആഴ്ചയിൽ അബ്ദുൾറഷീദിന് പണം വന്നത്. പ്രതിമാസം 13,200 രൂപ വീതം ഇയാൾക്ക് അയച്ചുകൊടുത്തിരുന്നതായി അന്വേഷണ സംഘം പറയുന്നു. അക്കൗണ്ടിലേക്ക് മറ്റ് മൂന്ന് വ്യക്തികളും തുക അയച്ചിട്ടുണ്ട്. ഇതിൽ ഒരാൾ 15,000 രൂപയാണ് നൽകിയത്.
ഏപ്രിൽ 16 നാണ് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലയ്‌ക്ക് പിന്നാലെയായിരുന്നു ഇത്. രണ്ട് ബൈക്കുകളിലായി ആറ് പേർ എത്തുകയും അതിൽ മൂന്ന് പേർ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. ശ്രീനിവാസന്റെ തലയിൽ മാത്രം മൂന്ന് വെട്ടേറ്റിരുന്നു. ശരീരത്തിൽ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്.
Comments