കൊച്ചി: എകെജി സെന്റർ ആക്രമണക്കേസിൽ ഒന്നാം പ്രതി ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം സെഷൻസ് കോടതി നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് ജിതിൻ ഹൈക്കോടതിയെ സമീപിച്ചത്.
ജൂൺ 30-നായിരുന്നു കേസിനാസ്പദമായ പടക്കമേറ് എകെജി സെന്ററിന് നേരെ നടന്നത്. നീണ്ട കാലം തിരച്ചിൽ നടത്തിയിട്ടും പ്രതിയെ പിടിക്കാൻ കഴിയാതിരുന്നത് കേരള പോലീസിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. തുടർന്ന് രണ്ടരമാസത്തെ അന്വേഷണത്തിനൊടുവിൽ സെപ്റ്റംബർ 22ന് ക്രൈംബ്രാഞ്ച് സംഘം ജിതിനെ അറസ്റ്റ് ചെയ്തു. എന്നാൽ ഈ കേസ് പൂർണമായും കെട്ടിച്ചമച്ചതാണെന്നും രാഷ്‌ട്രീയവിരോധം കൊണ്ട് കേസിൽ ഉൾപ്പെടുത്തിയതാണെന്നുമായിരുന്നു ജിതിൻ പറഞ്ഞത്.
പ്രതിക്ക് ജാമ്യം നൽകരുതെന്ന് കോടതിയിൽ അഭ്യർത്ഥിച്ച സംസ്ഥാന സർക്കാർ ജിതിൻ മറ്റ് പല കേസുകളിലും പ്രതിയാണെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സെഷൻസ് കോടതി നേരത്തെ ജാമ്യം നിഷേധിച്ചത്. നിലവിൽ ഉപാധികളോടെയാണ് ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
Comments