കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും സ്വർണം പിടികൂടി. 44 ലക്ഷം രൂപയുടെ സ്വർണമാണ് യാത്രക്കാരനിൽ നിന്നും പിടിച്ചെടുത്തത്. സംഭവത്തിൽ മലപ്പുറം സ്വദേശി മുനീർ അറസ്റ്റിലായി. 185 ഗ്രാം സ്വർണമാണ് മുനീറിൽ നിന്ന് പിടിച്ചെടുത്തത്. ശരീരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ദേഹപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം നാല് ക്യാപ്സൂളുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
ഇന്നലെ സ്വർണം ദ്രാവകരൂപത്തിലാക്കി കടത്താൻ ശ്രമിച്ചത് കസ്റ്റംസ് പിടികൂടിയിരുന്നു. ബാഗ് പരിശോധനയിൽ നനവുള്ള തോർത്ത് കണ്ടപ്പോൾ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്. ഒറ്റനോട്ടത്തിൽ സ്വർണനിറമുള്ള തോർത്താണെന്ന് തോന്നിപ്പിച്ച് പുതിയ തന്ത്രം പ്രയോഗിച്ചതാണെങ്കിലും ടവ്വലിലുണ്ടായിരുന്ന നനവാണ് കസ്റ്റംസിന് സംശയം ജനിപ്പിച്ചത്. സംഭവത്തിൽ തൃശൂർ സ്വദേശി ഫഹദ് പോലീസിന്റെ പിടിയിലായി.
കരിപ്പൂരിലും സ്വർണം കടത്താനുള്ള ശ്രമം കസ്റ്റംസ് തടഞ്ഞിരുന്നു. 668 ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിലാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചായിരുന്നു കടത്താൻ ശ്രമിച്ചത്. തുടർന്ന് കോഴിക്കോട് വടകര സ്വദേശി മൻസൂറാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടിയിലായത്.
Comments