ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ കൈയ്യേറിയതിന് പിന്നാലെ പാകിസ്താനിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചുവെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തത്. താലിബാൻ ഭരണം ഒരു വർഷം പിന്നിടുമ്പോൾ, പാകിസ്താനിലെ ഭീകരാക്രമണങ്ങളിൽ 51 ശതമാനം വർദ്ധനയുണ്ടായതായി കണക്കുകൾ പുറത്തു വരുന്നു. പാക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് സ്റ്റഡീസിന്റെ (PIPS) ‘അഫ്ഗാൻ സാഹചര്യങ്ങളുടെ വീഴ്ചയും പാകിസ്താന്റെ നയ പ്രതികരണങ്ങളും’ എന്ന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
പാക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് സ്റ്റഡീസിന്റെ റിപ്പോർട്ട് അനുസരിച്ച്, 2021 ഓഗസ്റ്റ് 15 മുതൽ 2022 ഓഗസ്റ്റ് 14 വരെ പാകിസ്താനിൽ നടന്ന 250 ഭീകരാക്രമണങ്ങളിൽ 433 പേർ കൊല്ലപ്പെടുകയും 719 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അടുത്ത മാസങ്ങളിലായി അഫ്ഗാനിസ്ഥാനിൽ നിന്നും തെഹ്‌രീക് താലിബാൻ പാകിസ്താൻ(ടിടിപി) തീവ്രവാദികൾ പാകിസ്താനിലേയ്‌ക്ക് തിരിച്ചെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. പാകിസ്താനിലെ പ്രവശ്യകളിലൊന്നായ ഖൈബർ പഖ്തൂൺഖ്വയിൽ (കെപി) വൻ തോതിൽ തീവ്രവാദികൾ പ്രവർത്തനം നടത്തുന്നുണ്ട്. ഇവിടത്തെ നിവാസികൾക്കിടയിൽ ഭയവും പരിഭ്രാന്തിയും നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഖൈബർ പഖ്തൂൺഖ്വയുടെ പെഷവാർ, സ്വാത്, ദിർ, ടാങ്ക് തുടങ്ങിയ ഹൃദയഭാഗങ്ങളിൽ തീവ്രവാദികളുടെ നീക്കം ശക്തമാകുകയാണ്. പ്രദേശത്ത് ഉയർന്നുവരുന്ന തീവ്രവാദ സാഹചര്യം കണക്കിലെടുത്ത് തങ്ങൾക്ക് സുരക്ഷ ഒരുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ലോവർ ദിറിലെ പോലീസിനോട് ജനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ബലസൂർ, കബാൽ മലനിരകളിലും ഖ്വാസ്ഖേല തെഹ്‌സിലിലും തീവ്രവാദികൾക്കായി തിരച്ചിൽ നടത്തുന്നുണ്ടെന്ന് പോലീസും വ്യക്തമാക്കി.
Comments