ഖൈബർ പക്തൂൺക്വ: പാകിസ്താനിൽ ഭാഷാന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനത്തിനെതിരെ പ്രതിഷേധം. സൈനിക സ്കൂളുകളിൽ പ്രാദേശിക ഭാഷയായ പഷ്തോയ്‌ക്ക് നിരോധനം ഏർപ്പെടുത്തിയ സംഭവമാണ് വിവാദമായിരിക്കുന്നത്. ഖൈബർ പക്തൂൺക്വ മേഖലയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പ്രാദേശിക ഭാഷയാണ് പഷ്തോ.
പഷ്തോ ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ശിക്ഷയുണ്ടാകുമെന്ന് ഖൈബർ പക്തൂൺക്വയിലെ സ്കൂളുകളിൽ സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൈന്യത്തിന്റെ വിവേചനപരമായ നടപടിക്കെതിരെ മനുഷ്യാവകാശ പ്രവർത്തകരും മാദ്ധ്യമങ്ങളും രംഗത്ത് വന്നു. സ്വന്തം ഭാഷ നഷ്ടമാകുന്നത് അസ്തിത്വം നഷ്ടമാകുന്നതിന് തുല്യമാണെന്ന് മനുഷ്യാവകാശ പ്രവർത്തകൻ മൻസൂർ പഷ്തീൻ പറഞ്ഞു.
ഖൈബർ പക്തൂൺക്വയിലെ സ്കൂളുകളിൽ പഷ്തോ അദ്ധ്യയന മാദ്ധ്യമമാക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഭാഷയുടെ ഉപയോഗം തന്നെ നിരോധിക്കപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ പാകിസ്താനിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയരുകയാണെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലാഹോറിൽ ആരംഭിച്ച പ്രക്ഷോഭം പാകിസ്താനിലെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുകയാണ് എന്നാണ് റിപ്പോർട്ട്.
Comments