തിരുവനന്തപുരം: ഇലന്തൂരിലെ ആഭിചാരക്കൊലകൾ ആഗോളവല്‍ക്കരണത്തിന്റെ പ്രതിഫലനമാണെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു. പൊള്ളയായതും കാലഹരണപ്പെട്ടതുമായ മൂല്യവ്യവസ്ഥകളെ തിരികെ കൊണ്ടുവരാനുള്ള ചില പിന്തിരിപ്പന്‍ ശക്തികളുടെ ശ്രമങ്ങള്‍ മൂലമുണ്ടായ നിരാശയുടെ ഫലവും കൊലപാതകങ്ങൾക്ക് കാരണമായെന്ന് മന്ത്രി പറഞ്ഞു.
ഇലന്തൂരിലെ പോലുള്ള സംഭവങ്ങള്‍ കൂടിവരുന്നതിനുള്ള കാരണം ആഗോളവല്‍ക്കരണം സൃഷ്ടിച്ച നിരാശയാണ്. ആഗോളവല്‍ക്കരണം കാരണം ആളുകള്‍ പെട്ടെന്ന് പണം സമ്പാദിക്കാന്‍ തീവ്രമായി ശ്രമിക്കുന്നതിനാലാണ് അപകടങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തില്‍ നരബലി പോലുള്ള അന്ധവിശ്വാസങ്ങളിലൂടെ അഭിവൃദ്ധി ലഭിക്കുമെന്ന് ചില ആളുകള്‍ തെറ്റിദ്ധരിക്കുന്നു. അതിനാല്‍ ഭയാനകമായ കുറ്റകൃത്യങ്ങളും അഴിമതികളും സംഭവിക്കുന്നു.
സാമ്പത്തിക അഭിവൃദ്ധിക്കാണ് ഭഗവല്‍ സിംഗും ഭാര്യ ലൈലയും കുറ്റകൃത്യം നടത്തിയത്. ജീവിതത്തില്‍ കുറച്ചുകൂടി സാമ്പത്തിക സ്ഥിരതയാണ് അവര്‍ ആഗ്രഹിച്ചത്. അതിനാല്‍ മുഖ്യപ്രതിയും ജന്മനാ കുറ്റവാളിയുമായ ഷാഫിയുമായി ചേര്‍ന്ന് കുറ്റകൃത്യം നടത്തുകയായിരുന്നു എന്നും മന്ത്രി പറഞ്ഞു. കേരളം പോലെ ഉയര്‍ന്ന സാക്ഷരതാ നിരക്കുള്ള സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Comments