ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ ഹെലികോപ്റ്റർ തകർന്ന സംഭവത്തിൽ പൈലറ്റിന്റെ ഭാഗത്ത് പിഴവില്ലെന്ന് സൈന്യം. അപകടം സാങ്കേതിക തകരാർ മൂലമാണെന്നാണ് കണ്ടെത്തൽ. അപകടത്തിന് തൊട്ടുമുമ്പ് വരെ പൈലറ്റ് അപായ സന്ദേശം അയച്ചതായും സൈനിക വൃത്തങ്ങൾ അറിയിച്ചു.
സൈന്യത്തിന്റെ പരിശോധനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു അരുണാചൽ പ്രദേശിലെ സിയാങ് ജില്ലയിൽ കരസേനയുടെ ഹെലികോപ്റ്റർ തകർന്ന് വീണത്. വീരമൃത്യു വരിച്ച അഞ്ച് പേരിൽ മലയാളി ജവാനുമുണ്ടായിരുന്നു. രണ്ട് പൈലറ്റുമാർക്കും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു. ഇതുവരെ നാല് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്താനായത്. അഞ്ചാമത്തെയാൾക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.
ചെറുവത്തൂർ സ്വദേശിയായ കെ.വി അശ്വിനാണ് അപകടത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ. 24 വയസായിരുന്നു. കഴിഞ്ഞ നാല് വർഷമായി സൈന്യത്തിലെ ഇലക്ട്രോണിക്‌സ് ആൻഡ് മെക്കാനിക്കൽ വിഭാഗത്തിലായിരുന്നു അശ്വിന്റെ സേവനം. ഒടുവിൽ നാട്ടിലേക്ക് വന്നത് കഴിഞ്ഞ ഓണത്തിനായിരുന്നു. അശ്വിന്റെ മൃതദേഹം ഞായറാഴ്ചയോടെ കേരളത്തിലെത്തിച്ചേക്കുമെന്നാണ് വിവരം.
Comments