മുംബൈ; തെരുവുനായകൾക്ക് പൊതുനിരത്തുകളിൽ വെച്ച് ഭക്ഷണം നൽകുന്നതിനെ രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈക്കോടതി. നായകൾക്ക് ഭക്ഷണം കൊടുക്കണമെന്ന് ആഗ്രഹിക്കുന്ന മൃഗസ്‌നേഹികൾ അവയെ ദത്തെടുത്ത് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി ഭക്ഷണം കൊടുക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
അതിന് കഴിയുന്നില്ലെങ്കിൽ നായകളെ ഷെൽട്ടർ ഹോമുകളിലെത്തിച്ച് അവയ്‌ക്ക് ഭക്ഷണം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താമെന്നും കോടതി ചൂണ്ടിക്കാട്ടി.ജസ്റ്റിസുമാരായ എസ്.ബി. ശുക്രെ, എ.എൽ.പൻസാരെ എന്നിവരുടെ ബെഞ്ചിന്റേതാണ് നിർദേശം.
തെരുവുനായകളുടെ അവകാശത്തിനായി വാദിക്കുന്നവർ മുൻസിപ്പൽ കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്ത് തെരുവുനായകളെ ദത്തെടുത്ത് സംരക്ഷിക്കാമെന്ന് കോടതി വ്യക്തമാക്കി. തെരുവുനായകളുടെ ആക്രമണം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ ഈ നിർദ്ദേശം.
നാഗ്പുരിലും പരിസരങ്ങളിലും ഒരു കാരണവശാലും പൊതുസ്ഥലങ്ങളിൽ തെരുവുനായകൾക്ക് ഭക്ഷണം നൽകരുതെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ വച്ച് നായകൾക്ക് ഭക്ഷണ വിതരണം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കോടതി നാഗ്പുർ മുൻസിപ്പൽ കോർപറേഷന് നിർദേശം നൽകി.
Comments