നെയ്റോബി: കെനിയയിൽ കാണാതായ രണ്ട് ഇന്ത്യക്കാരെ സംസ്ഥാന പോലീസിന്റെ പ്രത്യേക യൂണിറ്റ് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. രണ്ട് മാസം മുമ്പ് കാണാതായ രണ്ട് ഐടി ജീവനക്കാരെയാണ് പോലീസിന്റെ ഡിസിഐ യൂണിറ്റ് കൊലപ്പെടുത്തിയത്. ബാലാജി ടെലിഫിലിംസിന്റെ മുൻ സിഒഒ സുൽഫിഖർ ഖാനും സുഹൃത്തായ മുഹമ്മദ് സായിദുമാണ് കൊല്ലപ്പെട്ടത്. ഇവരെ കഴിഞ്ഞ ജൂലൈ മാസം പകുതിയോടെ നെയ്റോബിയിലെ ഒരു ക്ലബ്ബിൽ നിന്ന് കാണാതായിരുന്നു.
പ്രസിഡന്റ് വില്യം റൂട്ടോയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജി ടീമിൽ ചേരാൻ കെനിയയിൽ എത്തിയതായിരുന്നു ഖാനും സായിദും. എന്നാൽ ഇവരെ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് (ഡിസിഐ) അധികൃതർ കൊലപ്പെടുത്തിയെന്നാണ് വിവരം. സംഭവം വിവാദമായതോടെ ഡിസിഐ യൂണിറ്റിനെ പ്രസിഡന്റ് റുട്ടോ പിരിച്ചുവിട്ടിരുന്നു. റൂട്ടോയുടെ അനുയായിയും കെനിയൻ മാദ്ധ്യമപ്രവർത്തകനുമായ ഡെന്നിസ് ഇട്ടുമ്പിയാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഖാനും സായിദും കാബിൽ സഞ്ചരിക്കവെ ഡിസിഐ യൂണിറ്റിന്റെ ഉദ്യോഗസ്ഥരെത്തി തടയുകയും അവരെ പിടിച്ചുകൊണ്ടുപോകുകയും ചെയ്തുവെന്നാണ് സിസിടിവി ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. കാബ് ഡ്രൈവറെയും ഇവരുടെ കൂട്ടത്തിൽ പിടിച്ചുകൊണ്ടുപോയിരുന്നു. ഇവരെ കൊലപ്പെടുത്തി മൂന്ന് ദിവസത്തിന് ശേഷം മൃതദേഹങ്ങൾ നെയ്‌റോബിയിൽ നിന്ന് 150 കിലോ മീറ്റർ അകലെ കൊണ്ടുപോയി ഉപേക്ഷിച്ചു. രാജ്യത്ത് റുട്ടോയെ പിന്തുണയ്‌ക്കുന്നവരെ ലക്ഷ്യംവെച്ച് ഡിസിഐ സംഘം ആക്രമണം നടത്തിയിരുന്നു. ഇത്തരക്കാരെ തട്ടിക്കൊണ്ടുപോകുകയും പിന്നീട് അവരെ കൊലപ്പെടുത്തുകയുമാണ് ഡിസിഐ യൂണിറ്റ് ചെയ്തിരുന്നത്. പ്രസിഡന്റ് റുട്ടോയോടുള്ള എതിർപ്പാണ് ഇതിന് കാരണം. ഖാനിന്റെയും സായിദിന്റെയും കൊലപാതകത്തിന് കാരണമായതും ഇതുതന്നെയാണെന്നാണ് കരുതുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments