തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ സ്തംഭിപ്പിക്കാനുള്ള ബോധപൂർവ്വമായ നീക്കത്തിന്റെ ഭാഗമാണ് സർവകലാശാല വൈസ് ചാൻസലർമാർ രാജി വെയ്ക്കണമെന്ന ഉത്തരവെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ.ബിന്ദു. രാജ്യത്തെ തന്നെ ആദ്യത്തെ സംഭവമാണിതെന്നും കേരളത്തിലെ സർവകലാശാല നിയമങ്ങൾക്കനുസൃതമായി നിയോഗിതരായിട്ടുള്ള വൈസ് ചാൻസലറുമാരെയാണ് ഈ വിധത്തിൽ നീക്കം ചെയ്യാൻ ഏകപക്ഷീയമായി ഗവർണർ തീരുമാനമെടുത്തതെന്നും മന്ത്രി ആരോപിച്ചു.
ഭരണഘടനപരവും നിയമാനുസൃതവുമായ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട് മാത്രമാണ് സർവകലാശാലകളിൽ പ്രവർത്തിക്കാൻ കഴിയുയെന്നും വസ്തുതാപരമായ കാര്യങ്ങൾ പരിശോധിക്കാതെയാണ് തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു. തീരുമാനം വളരെ ഖേദകരമായെന്നും ബിന്ദു ചൂണ്ടിക്കാട്ടി. കേരള എ ഡബിൾ പ്ലസ് ഗ്രേഡും കാലിക്കറ്റും കുസാറ്റും എ പ്ലസ്സും നേടി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നല്ല പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന തീരുമാനമാണ് ഉണ്ടായതെന്നും അവർ അപലപിച്ചു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള ബോധപൂർവ്വമായ നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും എല്ലാ സർവകലാശാലകളെയും ഒറ്റയടിയ്ക്ക് അനാഥമാക്കി മാറ്റാനുള്ള നിലപാടുകൾ ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി. വിസി മാരുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ രംഗം കുതിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഗവർണറുടെ തീരുമാനമെന്നും വിഷയത്തിൽ തീരുമാനമൊടുക്കുന്നത് സംബന്ധിച്ച് സർക്കാർ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.
Comments