തിരുവനന്തപുരം: ഒൻപത് സർവകലാശാലകളിലെ വിസിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടുള്ള ഗവർണറുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് എബിവിപി. പിണറായി സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കേറ്റ കനത്ത തിരിച്ചടിയാണ് ഗവർണറുടെ തീരുമാനമെന്ന് എബിവിപി സംസ്ഥാന ജനറൽ സെക്രട്ടറി എൻസിടി ശ്രീഹരി പറഞ്ഞു. പരിധിയില്ലാത്ത രാഷ്ട്രീയ ഇടപെടലുകൾ സർവകലാശാലകളെ അക്കാദമിക വളർച്ചയുടെ ശവപ്പറമ്പാക്കി മാറ്റിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള, എംജി, കൊച്ചി, കണ്ണൂർ, കാലിക്കറ്റ്, ഫിഷറീസ്, ശ്രീശങ്കരാചാര്യ, സാങ്കേതിക, സംസ്കൃതം, മലയാളം സർവകലാശാലകളിലെ വിസിമാരോട് രാജി ആവശ്യപ്പെട്ട ഗവർണറുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. യുജിസി ചട്ടങ്ങൾ കാറ്റിൽ പറത്തി വിസി നിയമനങ്ങൾ നടത്തിയ ഇടതുപക്ഷ സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കേറ്റ കനത്ത തിരിച്ചടിയാണ് ഗവർണറുടെ തീരുമാനം. പരിധിയില്ലാത്ത രാഷ്ട്രീയ ഇടപെടലുകൾ സർവകലാശാലകളെ അക്കാദമിക വളർച്ചയുടെ ശവപ്പറമ്പാക്കി മാറ്റിയിരിക്കുന്നു. അധികാരമുണ്ടെങ്കിൽ സ്വജനപക്ഷപാതവും പിൻവാതിൽ നിയമനങ്ങളും ജന്മാവകാശമാണെന്നു കരുതുന്നവരാണ് നിലവിലെ സർക്കാർ. യോഗ്യതയും പഠനവിഷയങ്ങളിലെ പാണ്ഡിത്യവും ബോധനമികവും നിരസിക്കപ്പെടുകയും പാർട്ടി പ്രവർത്തനവും നേതാക്കന്മാരുടെ ദാസ്യപ്പണിയും മാത്രം മാനദണ്ഡമാക്കുകയും ചെയ്തതോടുകൂടി ഉന്നത വിദ്യാഭ്യസ രംഗത്ത് കേരളത്തിന്റെ നിറം കെടുത്തി. ഉന്നത വിദ്യാഭ്യസ രംഗത്ത് കേരളം കൈവരിച്ചെന്നവകാശപ്പെടുന്ന നേട്ടങ്ങൾ ഊതി വീർപ്പിച്ച ബലൂൺ പോലെയാണ്. ഉന്നത വിദ്യാഭ്യസത്തിന് വേണ്ടി വിദ്യാർത്ഥികൾ കേരളത്തിൽ നിന്ന് പലായനം ചെയ്യുകയാണെന്നും ശ്രീഹരി കൂട്ടിച്ചേർത്തു.
നമ്മുടെ സർവകലാശാലകളിൽ അർഹതയുള്ള വിസിമാരല്ല എന്നുള്ളതിന് തെളിവാണ് കേരള സർവകലാശാല വിസി ഡി ലിറ്റുമായി ബന്ധപ്പെട്ട് ഗവർണർക്കയച്ച കത്തിലെ തെറ്റുകളുടെ ജാഥ. വിദ്യാർഥികൾക്കുവേണ്ടിയുള്ള ഒരു സംവിധാനം എന്നതിനു പകരം, പാർട്ടി പ്രവർത്തകർക്ക് നിയമനം നൽകുന്ന ഒരു ഏജൻസി എന്ന നിലയിലാണ് കേരളത്തിലെ മിക്ക സർവകലാശാലകളും പ്രവർത്തിക്കുന്നത്. പദവികളുടെ കൊടുക്കൽ വാങ്ങലുകളാണ് കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിലും പ്രിയ വർഗീസിന്റെ നിയമനത്തിലും ഉണ്ടായിരുന്നത്. സർവ്വകലാശാലകൾ ഈ രീതിയിൽ അധഃപതിക്കുന്നത് ഒരു തരത്തിലും ന്യായികരിക്കാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
സർവകലാശാലയുടെ നിയമപരമായ ചട്ടക്കൂട് വിശുദ്ധമായി പരിപാലിക്കാനും കാലികമായി മാറ്റാനും അവയ്ക്കെതിരായി എന്ത് നടപടി ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് തിരുത്താനുള്ള അധികാരം ചാൻസിലർക്കുണ്ടെന്നുള്ള ബോധ്യം സർക്കാർ മനസിലാക്കണം.
ഈജിയൻ തൊഴുത്തുകളായി മാറിക്കഴിഞ്ഞ കേരളത്തിലെ സർവകലാശാലകളെ വീണ്ടെടുക്കാൻ സർക്കാർ ഗവർണ്ണറൊടൊപ്പം നിൽക്കണമെന്ന് എബിവിപി ആവശ്യപ്പെടുന്നു. സർവകലാശാലകളുമായി ബന്ധപ്പെട്ട് ഗവർണർ കൈക്കൊള്ളുന്ന തീരുമാനങ്ങൾക്ക് എബിവിപി പൂർണ്ണ പിന്തുണ നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Comments