തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാർ രാജി വെക്കണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനമാണ് സംസ്ഥാനത്ത് ഇപ്പോൾ സജീവ ചർച്ച. തിങ്കളാഴ്ച രാവിലെ 11.30 വരെയാണ് ഇതിനായി ഗവർണർ സമയം നൽകിയത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടതുസർക്കാരിന്റെയും പൂർണ പിന്തുണയോടെ 9 വൈസ് ചാൻസലർമാരും രാജി നൽകില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. അന്ത്യശാസനം തള്ളിയ വിസിമാർ രാജിവെച്ചില്ല. നിർദേശം അനുസരിച്ചില്ലെങ്കിൽ പുറത്താക്കുമെന്നാണ് ഗവർണറുടെ നിലപാട്. സാങ്കേതിക സർവകലാശാല വിസി ആയ രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി നടപടിയുടെ പശ്ചാത്തലത്തിലാണ് ഗവർണറുടെ നീക്കം.
രാജി വെക്കാൻ ഗവർണർ ആവശ്യപ്പെട്ട വിസിമാരും അവരുടെ ചട്ടലംഘനങ്ങളും എന്താണെന്ന് നോക്കാം..
സെർച്ച് കമ്മിറ്റി ഒരു പേര് മാത്രം നൽകി നിയമിതനായ വ്യക്തിയാണ് കേരളസർവകലാശാലയുടെ വിസി ഡോ. വി.പി മഹാദേവൻ പിള്ള. സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി അംഗവുമായിരുന്നു. എംജി സർവകലാശാല വിസി ഡോ. സാബു തോമസും അബ്ദുൾകലാം സാങ്കേതിക സർവകലാശാല വിസി ഡോ. എംഎസ് രാജശ്രീയും ഇതേ ചട്ടലംഘനത്തിലൂടെയാണ് നിയമിതരായത്.
കാലടി സംസ്‌കൃത സർവകലാശാല വിസി ഡോ. എംവി നാരായണന്റെ നിയമനം നടത്തിയത് സെർച്ച് കമ്മിറ്റി ഒരു പേരുമാത്രം നൽകിയായിരുന്നു.
കണ്ണൂർ സർവകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി അംഗമായിരുന്നു. സെർച്ച് കമ്മിറ്റി ഒരു പേരു മാത്രം നൽകി നിയമിച്ചു. സർക്കാരിന്റെ പിന്തുണയോടെ തുടർനിയമനവും ഗോപിനാഥ് രവീന്ദ്രന് ലഭിച്ചു.
കേരള ഫിഷറീസ് – സമുദ്ര പഠന സർവകലാശാല വിസിയായ ഡോ. റിജി ജോൺ സെർച്ച് കമ്മിറ്റി ഒരു പേര് മാത്രം നൽകി നിയമിതനായതാണ്.
കാലിക്കറ്റ് സർവകലാശാല വിസി ഡോ. എംകെ ജയരാജും, കുസാറ്റിലെ വിസി കെ.എൻ മധുസൂദനനും സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി അംഗമായിരുന്നു.
തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല വിസിയായ ഡോ. വി അനിൽകുമാർ സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി അംഗമായിരുന്നു. സെർച്ച് കമ്മിറ്റി രണ്ട് പേരുകൾ നൽകിയെങ്കിലും ഒരാൾ പിന്മാറിയെന്ന് അറിയിച്ചപ്പോൾ നിയമനം നൽകുകയായിരുന്നു.
അതേസമയം ഗവർണറുടെ തീരുമാനത്തെ ഏതുവിധേനയും നേരിടാനാണ് എൽഡിഎഫിന്റെ നീക്കം. സ്വേച്ഛാധിപത്യമായ നിലപാടാണ് ഗവർണർക്കുള്ളതെന്നും ജനാധിപത്യ രീതിയിലൂടെയല്ല ഗവർണർ നീങ്ങുന്നതെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
Comments