ബംഗാൾ: പശ്ചിമബംഗാളിലെ കൂച്ച്‌ബെഹാറിൽ ബിരിയാണിക്കടകൾ പൂട്ടിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് രബീന്ദ്ര നാഥ് ഘോഷ്. ബിരിയാണ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മസാലകൾ പുരുഷന്മാരുടെ ലൈംഗികാസക്തി കുറയ്‌ക്കുമെന്ന വിചിത്രന്യായം പറഞ്ഞാണ് ഇയാൾ പ്രദേശത്തുള്ള രണ്ട് കടകൾ പൂട്ടിച്ചത്.
ബിരിയാണി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചേരുവകളും മസാലക്കൂട്ടുകളും ലൈംഗികാസക്തി കുറയ്‌ക്കുമെന്ന് നിരവധി പേർ ചൂണ്ടിക്കാണിച്ചതായി ഇയാൾ പറയുന്നു. ഈ കടകളിൽ ഉപയോഗിക്കുന്ന മസാലയെ കുറിച്ച് ജനങ്ങൾ നിരന്തരം പരാതി പറയുകയാണെന്നും ഇയാൾ വാദിക്കുന്നു. മമത ബാനർജി സർക്കാരിലെ മുൻ മന്ത്രി കൂടിയാണ് രബീന്ദ്ര ഘോഷ്.
എന്നാൽ കടകൾക്ക് ലൈസൻസ് ഇല്ലെന്നും അതിനാലാണ് പൂട്ടിച്ചതെന്നുമാണ് കൂച്ച്‌ബെഹാർ മുനിസിപ്പാലിറ്റി ചെയർമാൻ പറയുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ ഇവിടെയെത്തി ബിരിയാണി വിൽക്കുന്നുണ്ട്. പലതിനും ലൈസൻസില്ല. പരാതികൾ ധാരാളം ലഭിച്ചിരുന്നു. ട്രേഡ് ലൈസൻസ് ഇല്ലാത്തതിനാലാണ് കടകൾ പൂട്ടിച്ചതെന്നും ചെയർമാൻ പറയുന്നു.
Comments