തിരുവനന്തപുരം: ഗവർണറുടെ അന്ത്യശാസനം തളളി രാജിവെയ്‌ക്കില്ലെന്ന നിലപാട് അറിയിച്ച വിസിമാർക്ക് മുന്നറിയിപ്പുമായി രാജ്ഭവൻ. രാജിവെച്ച് സ്വയം പുറത്തു പോയില്ലെങ്കിൽ കാരണം കാണിക്കൽ നോട്ടീസ് നൽകി പുറത്താക്കുമെന്നാണ് രാജ്ഭവന്റെ മുന്നറിയിപ്പ്. വി.സിമാർക്കെതിരെ ഇന്നു തന്നെ നടപടിയുണ്ടാകുമെന്നാണ് രാജ്ഭവൻ വ്യക്തമാക്കിയിരിക്കുന്നത്.
പകരം ചുമതലക്കാരുടെ പട്ടിക ഇന്ന് തന്നെ പുറത്തിറക്കാനാണ് നീക്കം. ഇന്ന് 11.30 ന് മുമ്പായി രാജിവെക്കണമെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വി.സിമാർക്ക് നൽകിയ നിർദേശം. എന്നാൽ എല്ലാ വി.സിമാരും രാജി നൽകേണ്ടതില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് രാജ്ഭവന്റെ അടിയന്തര മുന്നറിയിപ്പ്.
അതിനിടെ വിസിമാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ തുടർ നടപടിയും സംഭവത്തിൽ നിർണായകമാകും. വൈകിട്ട് നാല് മണിക്ക് പ്രത്യേക സിറ്റിങ്ങിലൂടെയാണ് വിസിമാരുടെ ഹർജി കോടതി പരിഗണിക്കുക.
സാങ്കേതിക സർവ്വകലാശാല വിസിയായി ഡോ. എം.എസ് രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ ഒൻപത് സർവ്വകലാശാലകളിലെ വിസിമാരോടും രാജിവെയ്‌ക്കാൻ ഗവർണർ നിർദ്ദേശിച്ചത്. യുജിസി മാനദണ്ഡങ്ങൾ പാലിച്ചല്ല രാജശ്രീയുടെ നിയമനം എന്ന് അംഗീകരിച്ചായിരുന്നു സുപ്രീംകോടതി വിധി. യുജിസി മാനദണ്ഡങ്ങൾ കണക്കിലെടുക്കുമ്പോൾ നിലവിലെ പല വിസിമാരുടെയും നിയമന നടപടികളിൽ പൊരുത്തക്കേടുകൾ ഉണ്ട്. സെർച്ച് കമ്മറ്റി ഉൾപ്പെടെ പല നിയമനങ്ങളിലും രൂപീകരിച്ചിട്ടില്ല. ഇതുൾപ്പെടെ പരിഗണിച്ചാണ് രാജ്ഭവന്റെ അടിയന്തിര ഇടപെടൽ ഉണ്ടായത്.
Comments