തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് രാജ്യത്തെ പത്ത് ലക്ഷത്തോളം യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനായി ഏറ്റവും വലിയ തൊഴിമേളയായ ‘റോസ്ഗർ മേള’യ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചത്. ഉദ്ഘാടന ചടങ്ങിൽ തന്നെ 75000 പേർക്ക് അദ്ദേഹം നിയമന കത്തും കൈമാറിയിരുന്നു. കേന്ദ്രസർക്കാരിന്റെ പദ്ധതി ഇതിനോടകം രാജ്യത്തെ യുവാക്കൾ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് പദ്ധതിയെ പ്രശംസിച്ച് രംഗത്തു വന്നത്. മാത്രമല്ല, പ്രതിപക്ഷ ആരോപണങ്ങൾക്കുള്ള തിരച്ചടി കൂടിയായിരുന്നു റോസ്ഗർ മേള. എന്നാൽ തൊഴിൽ മേള മോദി സർക്കാരിന്റെ തൊഴിൽ നയത്തിന്റെ പരാജയമാണെന്നുള്ള ആരോപണവുമായി എത്തിയിരിക്കുകയാണ് മുൻ ധനമന്ത്രി തോമസ് ഐസക്ക്.
75000 പേർക്ക് കേന്ദ്ര സർക്കാരിൽ ജോലി. ഇതാണ് രണ്ട് ദിവസം മുമ്പുള്ള ചില മാദ്ധ്യമങ്ങളിലെ പ്രധാന തലക്കെട്ട്. ഈ തൊഴിൽ മേളയ്ക്ക് കേന്ദ്ര സർക്കാർ നൽകുന്ന പ്രധാന്യം ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ രൂക്ഷതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. മോദി സർക്കാരിന് കീഴിൽ കേന്ദ്ര സർക്കാരിലേക്കുള്ള നിയമനങ്ങൾ കഴിഞ്ഞ എട്ടു വർഷമായി കുത്തനെ ഇടിഞ്ഞു. കേന്ദ്ര സർക്കാർ തന്നെ ലോക്സഭയിൽ നൽകിയ ഉത്തരത്തിൽ ഇതു തുറന്നു സമ്മതിച്ചിട്ടുണ്ടെന്നാണ് തോമസ് ഐസക്ക് പറയുന്നത്. 2014-ൽ മോദി അധികാരത്തിൽ വരുമ്പോൾ നികത്താതെ കിടന്നിരുന്ന സർക്കാർ ഒഴിവുകൾ എട്ടുവർഷം കൊണ്ട് ഇരട്ടിയിലേറെ വർദ്ധിച്ചു. ചുരുങ്ങിയത് 11 ലക്ഷം വേക്കൻസികൾ സർക്കാരിൽ നികത്താതെ ഒഴിഞ്ഞു കിടക്കുകയാണ്.
നിയോലിബറൽ കാലത്ത് പൊതുമേഖലകളുടെ പങ്ക് സ്വകാര്യമേഖലയേക്കാൾ താഴ്ന്നു. സ്വകാര്യമേഖലയിലെ തൊഴിലവസര വർദ്ധനയുടെ വേഗതയും ഇടിഞ്ഞു. അസംഘടിത മേഖലയിലെ സ്ഥിതി ഇതിനേക്കാൾ പരിതാപകരമാണ്. സാമ്പത്തിക വളർച്ചയുടെ വേഗത വർദ്ധിച്ചപ്പോൾ തൊഴിലവസര വർദ്ധന താഴുകയാണ്. സർക്കാർ മേഖലയിൽ വേക്കൻസികൾ പൂർത്തീകരിക്കാതെ കിടക്കുന്നതിനെതിരെ യുവജനങ്ങളുടെ ഇടയിൽ വലിയരോഷം പതഞ്ഞു പൊങ്ങുന്നുണ്ട്. ഇതിനു തെളിവാണ് സമീപകാലത്ത് ബീഹാറിലുണ്ടായ യുവജന ലഹള. 10 ലക്ഷം പേർക്ക് അടിയന്തരമായി തൊഴിൽ നൽകുമെന്ന് ജൂൺ മാസത്തിൽ നടത്തിയ പ്രഖ്യാപനത്തിന്റെ പശ്ചാത്തലം ഇതായിരുന്നു. 10 ലക്ഷത്തിൽ 75000 പേർക്കാണ് ഇപ്പോൾ ജോലി നൽകിയിരിക്കുന്നത്. ഈ തൊഴിൽ മേള യഥാർത്ഥത്തിൽ മോദി സർക്കാരിന്റെ തൊഴിൽ നയത്തിലെ പരാജയത്തിന്റെ സമ്മതമാണെന്നാണ് തോമസ് ഐസക്ക് വാദിക്കുന്നത്.
Comments