ധാക്ക: ബംഗ്ലാദേശിൽ വീശിയടിച്ച സിത്രംഗ് ചുഴലിക്കാറ്റിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ ഏഴ് പേർക്ക് ജീവൻ നഷ്ടമായി. ധാക്ക, കുമില്ല ദൗലതനിലെ നാഗൽകോട്ട്, ഭോലയിലെ ചാർഫസൺ, ലോഹഗര എന്നിവിടങ്ങളിൽ കനത്ത മഴയും ശക്തമായ ചുഴലിക്കൊടുങ്കാറ്റുമാണ് ഉണ്ടായത്. സിത്രംഗ് ചുഴലിക്കാറ്റിന് പിന്നാലെ ബംഗ്ലാദേശിലെ കോക്‌സ് ബസാർ തീരത്ത് നിന്ന് പതിനായിരക്കണക്കിന് ആളുകളെയാണ് ഒഴിപ്പിച്ചു. കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളേയും സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്നലെ വൈകിട്ട് ആറ് മണി വരെ 28,155 ആളുകളെയും 2736 വളർത്തുമൃഗങ്ങളേയുമാണ് കോക്‌സ് ബസാർ തീരത്ത് സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ 576ഓളം ദുരിതാശ്വാസ ക്യാമ്പുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രദേശത്തുള്ള സ്‌കൂളുകളിലുൾപ്പെടെ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ടെന്ന് കോക്സ് ബസാർ ഡെപ്യൂട്ടി കമ്മീഷണർ മാമുനൂർ റഷീദ് പറഞ്ഞു.
അടിയന്തര സാഹചര്യം നേരിടാൻ 104ഓളം മെഡിക്കൽ ടീമുകളാണ് സജ്ജമായിരിക്കുന്നത്. 323 ടൺ അരിയുൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളും ശേഖരിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ടോടെ സിത്രംഗ് ചുഴലിക്കാറ്റ് വടക്ക്-കിഴക്കൻ മേഖലയിലേക്ക് നീങ്ങിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരുന്ന രണ്ട് ദിവസം കൂടി ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പശ്ചിമ ബംഗാൾ, അസം, മിസോറാം, മണിപ്പൂർ, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Comments