നൈറോബി: പാകിസ്താനിലെ പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ കെനിയയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ അർഷാദ് ഷാരിഫ് ആണ് കൊല്ലപ്പെട്ടത്. പോലീസിന്റെ വെടിയേറ്റ് ആയിരുന്നു മരണം.
ഞായറാഴ്ചയായിരുന്നു സംഭവം എന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നൈറോബിയിൽവെച്ചായിരുന്നു ഷാരിഫിന് വെടിയേറ്റത്. ഒരു സംഘം മോഷ്ടാക്കൾ പോലീസിന് നേരെ വെടിയുതിർത്ത് കടന്നു കളഞ്ഞിരുന്നു. ഇവരെ പിടികൂടാനായി പോലീസ് ശ്രമിക്കുന്നതിനിടെയായിരുന്നു ഷാരിഫിന് വെടിയേറ്റത്.
അക്രമികളെ പിടികൂടാൻ പോലീസ് റോഡിൽ ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. എന്നാൽ ഷാരിഫ് സഞ്ചരിച്ച കാർ ഇത് മറികടന്ന് പോകുകയായിരുന്നു. ഇത് കണ്ട പോലീസ് കാറിലുള്ളത് അക്രമികളാണെന്ന് തെറ്റിദ്ധരിച്ചു. ഇതോടെ കാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. ആദ്യ രണ്ട് തവണ വെടിയുതിർത്തിട്ടും കാർ നിർത്താൻ ഷാരിഫ് തയ്യാറായില്ല. ഇതേ തുടർന്ന് വാഹനത്തിന് നേരെ വീണ്ടും വെടിയുതിർക്കുകയായിരുന്നു. ഒൻപത് തവണയാണ് വാഹനത്തിന് നേരെ വെടിയുതിർത്തത്. ഇതിൽ ഒരു വെടിയുണ്ട നെറ്റിയിൽ തുളച്ചായിരുന്നു ഷാരിഫിന്റെ മരണം. സംഭവ സമയം അദ്ദേഹത്തിന്റെ ബന്ധുവാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് പോലീസ് അറിയിക്കുന്നത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷാരിഫിന്റെ കൊലപാതകത്തിൽ പാകിസ്താൻ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. രാജ്യദ്രോഹകുറ്റം ചുമത്തി പാകിസ്താൻ നാടുകടത്തിയ മാദ്ധ്യമ പ്രവർത്തകനാണ് ഷാരിഫ്.
Comments