ചെന്നൈ : കോയമ്പത്തൂർ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിൽ ഉണ്ടായ കാർ സ്ഫോടനം ഭീകരാക്രമണമാണെന്ന് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ . ഭീകരാക്രമണത്തെ സിലിണ്ടർ സ്ഫോടനമെന്ന് വിളിക്കരുതെന്ന് അധികൃതരോടും പോലീസിനോടും അദ്ദേഹം ആവശ്യപ്പെട്ടു.
നഗരത്തിലുണ്ടായ സ്ഫോടനം ഐഎസ് ബന്ധമുള്ള ഭീകരാക്രമണമാണ്. ഇത്തരത്തിലോരു ഭീകരാക്രമണം ഉണ്ടായത് ഭരണകക്ഷിയായ ഡിഎംകെ സർക്കാരിന്റെ പരാജയമാണ്. ഒക്ടോബർ 27 ന് എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ബിജെപി വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിന്റെ വീട്ടിൽ നിന്ന് 50 കിലോയോളം അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം, സോഡിയം, ഫ്യൂസ് വയർ, 7 വോൾട്ട് ബാറ്ററികൾ എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അധികൃതർ ഇതുവരെ പുറത്ത് വിട്ടിട്ടില്ലെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.
നടന്നത് സിലിണ്ടർ സ്ഫോടനമല്ല. ഐസിസ് ബന്ധമുള്ള ഭീകരാക്രമണമാണ്. ഇനിയെങ്കിലും തമിഴ്നാട് മുഖ്യമന്ത്രി അത് സമ്മതിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പാർട്ടി കത്തയച്ചിട്ടുണ്ടെന്നും അണ്ണാമലൈ വ്യക്തമാക്കി. സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം കേരളത്തിലേക്കും ഉദ്യോഗസ്ഥർ വ്യാപിപ്പിച്ചിരിക്കുകയാണ്. മരിച്ച ജമേഷ മുബിന് വിയ്യൂർ ജയിലിലുള്ള പ്രതിയുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അസ്ഹറുദ്ദീനെ വിയ്യൂർ ജയിലിലെത്തി മുബിൻ കണ്ടതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ടാണ് എൻഐഎ സംഘം ജയിലിലെ സന്ദർശക വിവരങ്ങൾ ശേഖരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയോടെ സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ജി എം നഗർ, ഉക്കടം സ്വദേശികളാണ് പിടിയിലായവർ ജമേഷ മുബിന്റെ കൂട്ടാളികളാണിവർ.സ്ഫോടക വസ്തുക്കൾ ശേഖരിച്ചതിലും സ്ഫോടനത്തിന്റെ ആസൂത്രണത്തിലും ഇവർക്ക് പങ്കുള്ളതായാണ് റിപ്പോർട്ടുകൾ.സ്ഫോടനത്തിന് തൊട്ടുമുൻപ് ഇവർ കാറിനുള്ളിലേക്ക് സ്ഫോടകവസ്തുക്കളും ആയുധങ്ങളും കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
Comments