തിരുവനന്തപുരം: വൈസ് ചാൻസിലർമാർക്കെതിരെ നടപടി എടുത്ത വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് സന്ദീപാനന്ദഗിരി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അന്തവിശ്വാസമാണെന്നാണ് സന്ദീപാനന്ദഗിരിയുടെ പ്രതികരണം. ആ അന്ധവിശ്വാസം ചെറുക്കപ്പെടണം. തന്നിലില്ലാത്ത അധികാരം ഉണ്ടെന്നാണ് ഗവർണർ നടിക്കുന്നതെന്നും നിയമസഭ നൽകിയ അധികാരം മാത്രമാണ് ഗവർണർക്കുള്ളതെന്നും സന്ദീപാനന്ദഗിരി വാദിച്ചു.
സർക്കാരും ഗവർണറും തമ്മിലുള്ള പോര് കടുക്കുന്നതിനിടെ ഗവർണർക്കെതിരെ പ്രത്യക്ഷ സമരത്തിന് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് ഇടതുമുന്നണി. സംസ്ഥാനത്തുടനീളം ഇന്നും നാളെയുമായി പ്രതിഷേധപ്രകടനങ്ങൾ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം ജില്ലയിലെ പ്രതിഷേധ കൂട്ടായ്മ. വൈകിട്ട് അഞ്ച് മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം പ്രതിഷേധ പൊതുയോഗം നടക്കും.
നവംബർ 15 ന് രാജ്ഭവന് മുന്നിൽ നടക്കുന്ന പ്രതിഷേധത്തിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്നാണ് ഇടതുമുന്നണി അവകാശപ്പെടുന്നത്. പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇക്കാര്യം പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നാണ് നേതാക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി പങ്കെടുത്തേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
Comments