പട്ന: 17 വർഷത്തെ പാകിസ്താൻ പീഡനത്തിനു ശേഷം ശ്യാം സുന്ദർ ദാസിന് മോചനം. വർഷങ്ങളോളം പാകിസ്താനിലെ ജയിലഴിക്കുള്ളിൽ പൂട്ടി അടയ്‌ക്കപ്പെട്ട ബിഹാറിലെ സുപോൾ ജില്ലയിലെ ശ്യാം സുന്ദർ ദാസാണ് ദീപാവലി ദിവസം തന്റെ വീട്ടിൽ തിരിച്ചെത്തിയത്. ശ്യാം സുന്ദർ ദാസിനും കുടുംബത്തിനും ഇത് മറക്കാനാവാത്ത ദീപാവലിയാണ്. തിങ്കളാഴ്ച ദീപാവലി ദിനത്തിൽ വർഷങ്ങൾക്കു ശേഷം തന്റെ മകനെ കണ്ട മാതാപിതാക്കളുടെ കണ്ണുകളിൽ സ്നേഹവും വാത്സല്യവും നിറഞ്ഞൊഴുകി.
2005-ൽ തന്റെ അഞ്ച് സുഹത്തുക്കൾക്കൊപ്പം പഞ്ചാബിലേക്ക് പോയതായിരുന്നു ശ്യാം സുന്ദർ ദാസ്. എന്നാൽ അമൃത്‌സറിനടുത്ത് അബദ്ധത്തിൽ അതിർത്തി കടന്ന് ഇവർ പാകിസ്താനിലേയ്‌ക്ക് കടന്നു. ഇതോടെ പാകിസ്താൻ സൈന്യത്തിന്റെ കൈകളിൽ അകപ്പെട്ട സുന്ദർ ദാസും സുഹൃത്തുക്കളും ശിക്ഷയ്‌ക്ക് വിധിക്കപ്പെടുകയായിരുന്നു. പിടിക്കപ്പെട്ട് ആറു മാസങ്ങൾക്കുള്ളിൽ തിരിച്ചറിയൽ രേഖകൾ കാണിച്ചതിനാൽ ശ്യം സുന്ദറിന്റെ സുഹൃത്തുക്കൾക്ക് മോചനം ലഭിച്ചു. എന്നാൽ രേഖയൊന്നും കാണിക്കാൻ സാധിക്കാത്തതിനാൽ 17 വർഷത്തോളം അദ്ദേഹത്തിന് പാകിസ്താൻ ജയിലിൽ കഴിയേണ്ടി വന്നു.
2021-ലാണ് തന്റെ മകൻ പാകിസ്താനിലെ ജയിൽ കഴിയുകയാണെന്ന് മാതാപിതാക്കൾ അറിയുന്നത്. ഉടൻ തന്നെ ലോക്കൽ പോലീസിനെ അവർ ബന്ധപ്പെട്ടു. ശ്യാം സുന്ദറിന്റെ തിരിച്ചറിയൽ രേഖ മാതാപിതാക്കൾ ഹാജരാക്കി. പേപ്പറുകൾ മുകളിലേയ്‌ക്ക് അയച്ചതോടെ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഉണ്ടാകുകയായിരുന്നു. തുടർന്ന് ഈ രേഖകൾ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിൽ എത്തിച്ചു. 2022 സെപ്റ്റംബർ 29-ന് ശ്യം സുന്ദറിന് മോചനവും ലഭിച്ചു.
വാഗാ അതിർത്തിയിലൂടെയാണ് ശ്യം സുന്ദർ ദാസ് തിരികെ ഇന്ത്യയിലെത്തിയത്. അമൃത്സറിലെ ഗുരു ഗോവിന്ദ് സിംഗ് ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിക്കുകയും ചെയ്തു. താൻ മാനസികമായി ഏറെ തകർന്നു പോയിരുന്നുവെന്നും പാകിസ്താൻ സൈനികർ പൈശാചികമായി പീഡിപ്പിച്ചുവെന്നും സുന്ദർ ദാസ് തുറന്നു പറഞ്ഞു. ഒന്നും ഓർത്തെടുക്കാൻ പോലും സാധിക്കുന്നില്ല. ലാഹോറിലെ കോട് ലഖ്പത് ജയിലിൽ നിരവധി ഇന്ത്യക്കാർ ദയനീയമായ അവസ്ഥയിൽ കഴിയുന്നുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
Comments