തിരുവനന്തപുരം: സർവകലാശാലാ വിഷയമാണെങ്കിലും നിലവിലെ വിഷയമാണെങ്കിലും സർക്കാരും ഗവർണറും തമ്മിൽ ഒത്തുകളിയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വൈസ് ചാൻസലർമാരുടെ നിയമനം ശരിയാണെന്ന് സുപ്രീം കോടതിയിൽ ഒരുമിച്ചാണ് സർക്കാരും ഗവർണറും വാദിച്ചെതെന്നാണ് വി.ഡി.സതീശൻ അവകാശപ്പെടുന്നത്. ധനമന്ത്രി കെ.എൻ ബാലഗോപാലിനെ നീക്കണമെന്ന ഗവർണറുടെ കത്ത് പുച്ഛത്തോടെ താൻ തള്ളിക്കളയുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.
ജനങ്ങളുടെ മുമ്പിൽ ഏറ്റുമുട്ടുന്നത് പോലെ അഭിനയിക്കുകയാണ്. സിപിഎമ്മിന്റെ സമരം ഗവർണർക്കെതിരെയല്ല. സുപ്രീംകോടതി വിധിക്കെതിരെയാണ് അവർ സമരം നടത്തുന്നത്. ഈ വ്യാജ ഏറ്റുമുട്ടൽ നടത്തുന്നത് ഒരുപാട് വിഷയങ്ങളിൽ നിന്ന് സർക്കാരിനെ രക്ഷിക്കാൻ വേണ്ടിയാണ്. ഒന്നാം പിണറായി വിജയൻ സർക്കാരിലെ മന്ത്രിമാർക്കെതിരായിട്ടുള്ള പ്രണയചാപല്യങ്ങൾ, മദനകാമരാജൻ കഥകൾ, അധികാര ദല്ലാളിന്റെ പണികൾ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
സിപിഎം നേതാക്കൾക്കെതിരെ ഉയർന്നു വരുന്ന ആരോപണങ്ങളിൽ നിന്നെല്ലാം ശ്രദ്ധതിരിക്കണം. പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് വരുന്നത്. പോലീസിന്റെ സഹാത്തോടെ പാർട്ടിക്കാർ അഴിഞ്ഞാടുകയാണ്. കാർഷിക മേഖല മുഴുവൻ തകർച്ചയിലാണ്. ഉന്നത വിദ്യാഭ്യാസ രംഗം തകർന്ന് തരിപ്പണമായി. വലിയ പ്രതിസന്ധിയിൽ കൂടിയാണ് സർക്കാർ പോകുന്നത്. ഇതെല്ലാം മറച്ചു വെക്കുന്നതിന് വേണ്ടിയിട്ടാണ് സുപ്രീം കോടതി വിധിക്കെതിരെ സമരം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Comments