കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഹുക്ക നിരോധിച്ച് താലിബാൻ ഭരണകൂടം. ഇസ്ലാമിക നിയമം അനുസരിച്ചാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ മാസം ആദ്യം പടിഞ്ഞാറൻ പ്രവിശ്യയായ ഹെറാത്തിൽ ഹുക്ക നിരോധനം താലിബാൻ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തുടനീളം താലിബാൻ ഫത്വ നടപ്പാക്കുകയാണ്. ഉത്തരവിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ നിരവധി ഷിഷ കഫേകൾ അടച്ചു പൂട്ടേണ്ടി വന്നു. താലിബാന്റെ നിർബന്ധബുദ്ധി ഹെറാത്തിലെ വ്യവസായ സംരംഭകരെ വലിയ തരത്തിൽ ബാധിച്ചിട്ടുണ്ട്.
താലിബാൻ ഉത്തരവിന് പിന്നാലെ ഷിഷ കഫേകളിൽ ഭയം കൊണ്ട് ജനങ്ങൾ വരാതെയായതായി കച്ചവടക്കാർ പറയുന്നു. സാമ്പത്തികമായി പിന്നോട്ടടിച്ചതോടെ ഷിഷ വാഗ്ദാനം ചെയ്യുന്ന റെസ്റ്റോറന്റുകളിൽ നിന്നും ജീവനക്കാരെ പിരിച്ചുവിടുകയാണ്. 2021 ഓഗസ്റ്റിൽ അഫ്ഗാൻ ഭരണം കൈയ്യടക്കിയതിന് പിന്നാലെ രാജ്യത്ത് ശരിയത്ത് നിയമം ബലം പ്രയോഗിച്ച് താലിബാൻ നടത്തി വരികയാണ്. ഹുക്ക നിരോധനത്തിന് പിന്നാലെ ഏകദേശം 2,500 പേർക്ക് ജോലി നഷ്ടപ്പെട്ടതായി ഹെറാത്തിലെ കഫേ ഓണേഴ്സ് അസോസിയേഷൻ പറഞ്ഞു.
താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തതോടെ രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കാണ് കൂപ്പു കുത്തിയത്. പട്ടിണിയും ദാരിദ്ര്യവും വ്യാപകമായ അഫ്ഗാനിസ്ഥാനിൽ മാനുഷിക പ്രതിസന്ധി രൂക്ഷമാണ്. ബലം പ്രയോഗിച്ച് ശരിയത്ത് നിയമങ്ങൾ സകലയിടങ്ങളിലും നടപ്പാക്കുന്നതാണ് രാജ്യത്തെ സാമ്പത്തിക രംഗവും വിദ്യാഭ്യാസ രംഗവുമടക്കം തകരാൻ കാരണം. അതേയമയം, ഹുക്കയ്ക്ക് നിരോധനം ഏർപ്പെടുത്തുമ്പോഴും പുകയിലയിൽ നിന്ന് നിർമ്മിക്കുന്ന നസ്വർ എന്ന ലഹരി മരുന്നിന് രാജ്യത്ത് നിരോധനം ഏർപ്പെടുത്താൻ താലിബാൻ തയ്യാറായിട്ടില്ല.
Comments