ന്യൂഡൽഹി: ബിജെപിക്കെതിരായ വ്യാജ പ്രചാരണത്തിൽ ക്ഷമാപണവുമായി ‘ദി വയർ’. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ മെറ്റയുടെ ‘എക്‌സ് ചെക്കർ’ അംഗമാണെന്ന വ്യാജ വാർത്ത പുറത്തുവിട്ട സംഭവത്തിലാണ് മാദ്ധ്യമസ്ഥാപനം ക്ഷണാപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയവയെല്ലാം മെറ്റയുടേയതാണ്. കേന്ദ്രസർക്കാരിനെയോ ബിജെപിയെയോ ഹിന്ദുത്വത്തെയോ വിമർശിക്കുന്ന പോസ്റ്റുകൾ അമിത് മാളവ്യയ്‌ക്ക് ഉടൻ നീക്കം ചെയ്യാൻ കഴിയുമെന്നായിരുന്നു ‘ദി വയർ’ റിപ്പോർട്ട് ചെയ്തത്. യാതൊരു വിധ തെളിവുകളോ ആധികാരികതയോ ഇല്ലാതെ ‘ദി വയറിലെ’ റിപ്പോർട്ടർമാർ പടച്ചു വിട്ട ഈ വാർത്ത മലയാളത്തിലെ ഇടത് ജിഹാദി മാദ്ധ്യമങ്ങൾ ഏറ്റു പിടിക്കുകയും ചെയ്തു.
എന്നാൽ തങ്ങൾക്കെതിരെയുള്ള വ്യാജ വാർത്തയ്‌ക്കെതിരെ മെറ്റ രൂക്ഷവിമർശനവുമായി രംഗത്തെത്തി. അത്യന്തം വിചിത്രവും അസത്യങ്ങളാൽ നിറഞ്ഞതുമായ വാർത്തകളാണ് ‘ദി വയർ’ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നാണ് മെറ്റ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ ഗൈ റോസൻ പറഞ്ഞത്. ‘ ദി വയർ’ പ്രസിദ്ധീകരിച്ച വാർത്തകൾ അവർ തന്നെ കെട്ടിച്ചമച്ചതാണെന്നും, ക്രോസ്-ചെക്ക് വിഭാഗത്തെ കുറിച്ച് അവർ തന്നെ ഉണ്ടാക്കിയ കഥകളാണ് അതിൽ പറയുന്നതെന്നും റോസൻ പറയുന്നു. ആ റിപ്പോർട്ടിൽ പറയുന്ന യുആർഎൽ തന്നെ നിലവിൽ ഇല്ലാത്തതാണ്. ലേഖനത്തിൽ ആരോപിക്കുന്ന കാര്യങ്ങളെല്ലാം പൂർണ്ണമായും കെട്ടിച്ചമച്ചതാണ്. ഞങ്ങൾ ഒരു ഇ മെയിൽ അയച്ചുവെന്നും ദി വയറിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതെല്ലാം പൂർണ്ണമായും വ്യാജമാണെന്നും’ റോസൻ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് തങ്ങൾ പ്രസിദ്ധീകരിച്ച വാർത്തകൾ ദി വയർ പിൻവലിച്ചത്. എന്നാൽ വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നതിലുള്ള വിമർശനം കടുത്തതോടെയാണ് കമ്പനി തന്നെ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ക്ഷമാപണത്തോടൊപ്പം വായനക്കാർക്കായി ഇനി സത്യസന്ധമായ വാർത്തകൾ മാത്രമേ നൽകൂ എന്ന ഉറപ്പ് തരുന്നുവെന്നും ഇവർ അവകാശപ്പെടുന്നു. തങ്ങൾക്ക് ലഭിച്ച വിവരങ്ങൾ വിദഗ്ധരുടെ സഹായത്തോടെ അവലോകനം ചെയ്യുകയും, തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പിൻവലിക്കുകയാണെന്നും ‘ദി വയർ’ പറയുന്നു.
‘ തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചതിന്റെയും അത് പിൻവലിച്ചതിന്റെയും ഉത്തരവാദിത്വം എഡിറ്റോറിയൽ ടീം ഏറ്റെടുക്കുകയാണ്. ഭാവിയിൽ ഏതൊരു വാർത്തയും പ്രസിദ്ധീകരിക്കുന്നതിന് മുൻപായി അതിന്റെ ആധികാരികതയും സത്യസന്ധതയും പരിശോധിക്കുമെന്ന് വായനക്കാർക്ക് ഉറപ്പ് നൽകുന്നു. പിൻവലിക്കപ്പെട്ട വാർത്തയിൽ അത്തരമൊരു പരിശോധന നടന്നില്ല എന്നതും, വായനക്കാർ തങ്ങളിൽ നിന്ന് മികച്ചത് മാത്രമേ പ്രതീക്ഷിക്കുന്നു എന്നുള്ളതും ‘ദി വയർ’ അംഗീകരിക്കുകയാണ്. കൃത്യമായ തെളിവുകൾ പരിശോധിക്കാതെ വിശ്വസനീയമാണെന്ന് കരുതി ഞങ്ങൾ ആ വാർത്തകൾ പ്രസിദ്ധീകരിക്കാൻ തിടുക്കം കാട്ടിയത് ഒരിക്കലും അംഗീകരിക്കാനാകാത്ത പരാജയമാണ്. ഏതൊരു വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുൻപും ഒന്നിലധികം ഘട്ടങ്ങളിലൂടെ അത് കടന്നു പോകണം. ഇതിനുള്ള കൃത്യമായ സംവിധാനങ്ങൾ ഞങ്ങൾ ഉടൻ ക്രമീകരിക്കാനൊരുങ്ങുകയാണ്.
എഡിറ്റോറിയൽ വിഭാഗത്തിൽ വരുത്തിയ വീഴ്ചകളുടെ ഫലമായാണ് അത്തരമൊരു വാർത്ത പ്രസിദ്ധീകരിക്കാൻ കാരണമായത്. അതിന് ഞങ്ങൾ വായനക്കാരോട് ക്ഷമാപണം നടത്തുകയാണ്. വാർത്തകൾ പുന:പരിശോധിക്കാൻ മികച്ച മികച്ച പ്രക്രിയകളും സംവിധാനങ്ങളും ഒരുക്കുന്നതു വഴി, ഇത്തരമൊരു വീഴ്ച ഇനി ഉണ്ടാകില്ലെന്ന് വായനക്കാർക്ക് ഉറപ്പ് നൽകുന്നു. ഈ ദിവസം മുതൽ റിപ്പോർട്ടിംഗിൽ കൂടുതൽ ജാഗരൂകരായിരിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുമെന്നും’ ദി വയറിന്റെ ക്ഷമാപണക്കുറിപ്പിൽ പറയുന്നു. എന്നാൽ ദ വയറിന്റെ വാർത്ത ഏറ്റെടുത്ത് ആഘോഷമാക്കിയ ഒരു മലയാള മാദ്ധ്യമവും ആ വാർത്ത വ്യാജമാണെന്നതിനെക്കുറിച്ച് പുറത്തു വന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടില്ല. വയറിന്റെ വ്യാജവാർത്ത ആഘോഷിച്ച് ബിജെപിക്കെതിരെ ആയുധമാക്കിയവർ ക്ഷമാപണ വാർത്ത പ്രസിദ്ധീകരിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
Comments