ജയ്പൂർ: രാജസ്ഥാനിൽ പെൺകുട്ടികളെ കരാർ എഴുതി വിൽക്കുന്നതായി റിപ്പോർട്ട്. എട്ടിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികളെ കാരാറുണ്ടാക്കി ലേലം ചെയ്യുന്നുവെന്നാണ് വിവരം. സംസ്ഥാനത്തെ ആറോളം ജില്ലകളിൽ ഇത്തരം വിൽപനകൾ വ്യാപകമായി നടക്കുന്നുണ്ടെന്നും എതിർത്താൽ അവരുടെ അമ്മമാർ ബലാത്സംഗത്തിന് വിധേയമാകുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവം വിവാദമായതോടെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ രാജസ്ഥാൻ സർക്കാരിനോട് റിപ്പോർട്ട് തേടി.
റിപ്പോർട്ടുകളിൽ യാഥാർത്ഥ്യമുണ്ടെങ്കിൽ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. നാലാഴ്ചയ്‌ക്കകം രാജസ്ഥാൻ സർക്കാർ മറുപടി നൽകണമെന്നാണ് ചീഫ് സെക്രട്ടറിക്ക് കമ്മീഷൻ നൽകിയിരിക്കുന്ന നിർദേശം. മാദ്ധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടാണ് സംഭവത്തിൽ കമ്മീഷൻ ഇടപെട്ടത്. ഭരണഘടന അനുശാസിക്കുന്ന പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് സംസ്ഥാന സർക്കാർ എപ്രകാരമാണ് ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതെന്ന് റിപ്പോർട്ടിൽ വിശദീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെയും പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെയും നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ രാജസ്ഥാൻ ഡജിപിയോടും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. രാജസ്ഥാനിൽ ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ച് മൂന്ന് മാസത്തിനകം സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെയും കമ്മീഷൻ നിയോഗിച്ചു.
പ്രദേശത്ത് സാമ്പത്തിക തർക്കങ്ങൾ ഉടലെടുത്താൽ ഇതിന് പരിഹാരമായാണ് പെൺകുട്ടികളെ വിൽപന നടത്തിയിരുന്നത്. വായ്പ സംബന്ധിച്ച തർക്കമോ പണമിടപാടുകളിലെ പ്രശ്‌നങ്ങളോ റിപ്പോർട്ട് ചെയ്താൽ അവർ ‘ജാതി പഞ്ചായത്തിനെ’ സമീപിക്കുന്നു. തുടർന്ന് പോലീസിനെ വിവരമറിയിക്കാതെ തന്നെ പ്രശ്നത്തിന് പരിഹാരം കാണുന്നു. കരാറെഴുതി പെൺകുട്ടികളെ വിൽപ്പന നടത്തുന്നതാണ് പരിഹാര മാർഗം. ഇതിന് വിസമ്മതിച്ചാൽ അവരുടെ അമ്മമാർ ബലാത്സംഗത്തിന് വിധേയരാകണം. കരാർ എഴുതി വിൽപന നടത്തുന്ന പെൺകുട്ടികളെ രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും വിദേശത്തേക്കും അയച്ച് ശാരീരിക പീഡനത്തിനും ലൈംഗികാതിക്രമത്തിനും വിധേയരാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ഒക്ടോബർ 26-നാണ് ഇത് സംബന്ധിച്ച മാദ്ധ്യമ വാർത്ത പുറത്തുവന്നത്. 15 ലക്ഷം രൂപയുടെ കടം വീട്ടാൻ ഒരാൾ സ്വന്തം സഹോദരിയെ വിൽക്കണമെന്ന് പഞ്ചായത്ത് നിർബന്ധിച്ചു. അതിന് ശേഷവും കടം തീരാതെ വന്നപ്പോൾ 12 വയസുള്ള മകളെ വിൽക്കണമെന്ന് ആവശ്യപ്പെട്ടു. എട്ട് ലക്ഷം രൂപയ്‌ക്കായിരുന്നു പെൺകുട്ടിയെ കരാറുകാരൻ വാങ്ങിയത്. ഇത്തരത്തിൽ കടം തീർക്കാനും മറ്റുമാണ് ആളുകൾ വീട്ടിലെ സ്ത്രീകളെയും പെൺകുട്ടികളെയും വിൽപന നടത്തിയിരുന്നത്.
സംസ്ഥാനത്തെ നിരവധി ജില്ലകളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും യഥാസമയം നടപടി സ്വീകരിക്കാത ഗെഹ്‌ലോട്ട് സർക്കാർ നിഷ്ക്രിയത്വം കാണിച്ചുവെന്നും ആക്ഷേപമുണ്ട്. രാജസ്ഥാനിൽ സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിൽ സർക്കാരിന് വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ഉടൻ നടപടിയെടുക്കണമെന്നുമാണ് ആവശ്യം. സംഭവം ദേശീയ ശ്രദ്ധയാകർഷിച്ചതോടെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Comments