തിരുവനന്തപുരം: സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ നികുതി വെട്ടിപ്പ്. 162 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി കേന്ദ്ര ജിഎസ്ടി വിഭാഗം കണ്ടെത്തി. 703 കോടി രൂപയുടെ വരുമാനത്തിന് ജിഎസ്ടി അടച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. സംസ്ഥാനത്ത് 15 റിയൽ എസ്റ്റേറ്റ് ഇടപാടുകാർ ഇത്തരത്തിൽ നികുതി വെട്ടിച്ചിട്ടുണ്ടെന്നും ജിഎസ്ടി അധികൃതർ വ്യക്തമാക്കി.
നിരവധി ഫ്‌ളാറ്റ് നിർമാതാക്കളും നികുതി വെട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവരിൽ നിന്ന് 26 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. നിർമാണം പൂർത്തിയാക്കിയ ഫ്‌ളാറ്റുകൾ പലതും ജിഎസ്ടി അടച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. സെൻട്രൽ ജിഎസ്ടി വിഭാഗം പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് കേരള-ലക്ഷദ്വീപ് പരിധിയിലെ നികുതി വെട്ടിപ്പിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുന്നത്.
തട്ടിപ്പ് നടത്തുന്നത് ഇപ്രകാരമാണ്. ഫ്‌ളാറ്റ് നിർമ്മിക്കാൻ ഭൂമി വാങ്ങുന്നവർ ഇടപാടിൽ പണം നൽകുന്നില്ല. പകരം, നിർമ്മിക്കുന്ന കെട്ടിടത്തിൽ നിന്നും ഒരു ഫ്‌ളാറ്റ് നൽകാമെന്ന് ഭൂവുടമകൾക്ക് വാഗ്ദാനം ചെയ്യുന്നു. ഫ്‌ളാറ്റ് നിർമ്മിച്ചതിന് ശേഷം വാഗ്ദാന പ്രകാരം ഭൂമി ഉടമകൾക്ക് ഫ്‌ളാറ്റ് നൽകുന്നു. ഇതിനിടെയിലാണ് ഇടപാടുമായി ബന്ധപ്പെട്ട് അടയ്‌ക്കേണ്ട നികുതി ഫ്‌ളാറ്റ് നിർമ്മാതാക്കൾ വെട്ടിക്കുന്നത്. സംസ്ഥാനത്താകെ ഇത്തരത്തിൽ 703 കോടി രൂപയുടെ വരുമാനം ജിഎസ്ടി അടച്ചിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Comments