ന്യൂഡൽഹി: പാകിസ്താനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ ( എഫ്എടിഎഫ്) ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിന് ശേഷം രാജ്യത്ത് വലിയ ഭീകരാക്രമണങ്ങൾ കുറഞ്ഞതായി യുഎൻ സമ്മേളനത്തിൽ ഇന്ത്യ. ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ സമിതി ഇതിന് പിന്നിലെ ബന്ധം പരിശോധിക്കണമെന്ന് ഇന്ത്യൻ ജോയിന്റ് സെക്രട്ടറി സാഫി റിസ്‌വി പറഞ്ഞു.
പാകിസ്താന്റെ പേര് പരാമർശിക്കാതെയാണ് റിസ്‌വി യുഎൻ സുരക്ഷാ കൗൺസിലിന്റെ പ്രത്യേക യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചത്. 2014-ൽ കശ്മീരിലെ അതീവ സുരക്ഷയുള്ള സർക്കാർ ഓഫീസുകളിലും സൈന്യത്തിന്റെയും പോലീസിന്റെയും ക്യാമ്പുകളിലുമാണ് ഭീകരാക്രമണങ്ങളുണ്ടായത്. 2015-ൽ ഇത്തരത്തിൽ എട്ട് ആക്രമണങ്ങളും 2016-ൽ പതിനഞ്ചും ആക്രമണമുണ്ടായി. എന്നാൽ 2017-ൽ ആക്രമണങ്ങളുടെ എണ്ണം എട്ടായും 2018-ൽ മൂന്നായും കുറഞ്ഞെന്ന് റിസ്‌വി പറഞ്ഞു.
പിന്നീട് 2019-ൽ പുൽവാമ ആക്രമണത്തിന്റെ രൂപത്തിൽ വീണ്ടും ജമ്മു കശ്മീരിൽ വൻ ആക്രമണം ഉണ്ടായി. 2020-ൽ വലിയ രീതിയിലുള്ള ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 2021 മുതൽ വീണ്ടും ആക്രമണങ്ങൾ വർദ്ധിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 2018 മുതൽ 2021 വരെയുള്ള വർഷങ്ങളിൽ ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യതിരുന്നതിന്റെ പ്രധാന കാരണം എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റാണെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ വിഘടനവാദ പ്രവണതകളെ കുറയ്‌ക്കാൻ ആർട്ടിക്കിൾ 370 റദ്ദാക്കിയത് സഹായകമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്റലിജൻസിനെ ഉപയോഗിച്ചും ഭീകരവാദ പ്രവർത്തനങ്ങളെ തടയാനായെന്നും അദ്ദേഹം സൂചിപ്പിച്ചു.
2021-ൽ പാകിസ്താനെ എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാനുള്ള പദ്ധതി ആരംഭിച്ചതിന് പിന്നാലെ അതിർത്തിയിൽ ഭീകരാക്രമണങ്ങളും വർദ്ധിച്ചു. 2018-ൽ അതിർത്തി പ്രദേശത്ത് 600-ഓളം ഭീകര താവളങ്ങൾ ഉണ്ടായിരുന്നെങ്കിലും പാകിസ്താൻ ഗ്രേ ലിസ്റ്റിലായിരുന്ന സമയത്ത് തീവ്രവാദ താവളങ്ങളുടെ എണ്ണത്തിലും കുറവുണ്ടായിരുന്നതായി റിസ്‌വി ഐക്യരാസഷ്‌ട്രസഭയെ അറിയിച്ചു. ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തിൽ പാകിസ്താന്റെ ഭീകരവാദ പ്രവർത്തനങ്ങളിലെ പങ്ക് വ്യക്തമാണെന്നും അതിനാൽ വിശദമായ അന്വേഷണം നടത്തണമെന്നും രക്ഷസമിതിയോട് റിസ്‌വി അഭ്യർത്ഥിച്ചു.
ആഗോള സമ്പത്തിക സംവിധാനത്തെ സംരക്ഷിക്കുന്നതും സാമ്പത്തിക വ്യവസ്ഥയുടെ സമഗ്രതയ്‌ക്കെതിരെയുള്ള ഭീഷണികളെ നേരിടുന്നതിനുമുള്ള സ്ഥാപനമാണ് എഫ്എടിഎഫ്. നാല് വർഷത്തിന് ശേഷമാണ് പാകിസ്താനെ േ്രഗ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയത്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയതുമായി ബന്ധപ്പെട്ട പോരായ്മകൾ കാരണമാണ് 2018 മുതൽ പാകിസ്താനെ ഗ്രേ ലിസ്റ്റിൽ പെടുത്തിയത്.
Comments