പത്തനംതിട്ട: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ഇലന്തൂർ ഇരട്ട ആഭിചാര കൊലക്കേസ് പ്രതി ഷാഫി. ഡിസിപി എസ് ശശിധരനാണ് ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് അറിയിച്ചത്. നിലവിൽ റോസ്ലിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആണ് ഷാഫിയിൽ നിന്നും പോലീസ് തേടുന്നത്.
ചോദ്യത്തിനൊന്നും തന്നെ ഷാഫി വ്യക്തമായ മറുപടിയല്ല നൽകുന്നത്. പലതിനും ഷാഫി ഉത്തരവും നൽകുന്നില്ല. നേരത്തെയും ഷാഫി അന്വേഷണത്തോടും ചോദ്യം ചെയ്യലിനോടും സഹകരിക്കുന്നില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. ഇലന്തൂർ കേസിൽ ഷാഫിയെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
റോസ്ലിൻ കൊലക്കേസിൽ കാലടി പോലീസാണ് കേസ് എടുത്ത് അന്വേഷണം നടത്തുന്നത്. തമിഴ്‌നാട് സ്വദേശിനി പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഷാഫിയിൽ നിന്നും മൊഴിയെടുത്തിരുന്നു. ഇതിനോടും ഷാഫി സഹകരിച്ചിരുന്നില്ല. റോസ്ലിൻ കേസിൽ ഷാഫിയിൽ നിന്നും നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്ന് ആയിരുന്നു പോലീസിന്റെ പ്രതീക്ഷ.
അതേസമയം നരബലിയ്‌ക്കിരയായ പത്മയുടെ മൃതദേഹം വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് മകൻ മുഖ്യമന്ത്രിയ്‌ക്ക് സങ്കട ഹർജി നൽകി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം എത്രയും വേഗം വിട്ട് കിട്ടാൻ ഇടപെടണം എന്നാണ് ആവശ്യം.
Comments