ലണ്ടനിലെ ബിബിസി ആസ്ഥാന ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി ബ്രിട്ടീഷ് ഹിന്ദു സംഘടനകൾ. അന്താരാഷ്‌ട്ര മാദ്ധ്യമമായ ബിബിസി കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടരുന്ന ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ നിലപാടിനെതിരെയാണ് ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. യുകെ സമയം രാവിലെ 11 മണിയോടെയായിരുന്നു ലണ്ടനിലെ ബിബിസി ആസ്ഥാനത്തിന് മുന്നിൽ ജനങ്ങളുടെ പ്രതിഷേധം നടന്നത്.
മാദ്ധ്യമ സ്ഥാപനത്തിന്റെ ഹിന്ദുഫോബിയയ്‌ക്കും ഇന്ത്യാഫോബിയയ്‌ക്കുമെതിരെ ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിക്ക് മെമ്മോറാണ്ടം കൈമാറുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു. ബിബിസിയുടെ വാർത്താ കവറേജിൽ ഹിന്ദു വിരുദ്ധതയുണ്ടെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഇന്ത്യാവിരുദ്ധ നിലപാടുകളിലൂടെ വാർത്തകൾ നൽകുന്ന രീതി ഈയിടെയായി വളരെയധികം വർധിച്ചിട്ടുണ്ടെന്നും പ്രതിഷേധക്കാർ പറയുന്നു.
Hindu groups protest outside BBC HQs in London against #Hinduphobhia in their reportage since years. pic.twitter.com/PHmbbFB2ow
— Aditya Raj Kaul (@AdityaRajKaul) October 29, 2022
ലണ്ടനിലെ ലേസ്റ്ററിലുള്ള ഹിന്ദുക്കൾക്കെതിരായി ഇസ്ലാമിസ്റ്റുകൾ നടത്തിയ ആക്രമണങ്ങളെക്കുറിച്ച്, ഇതുവരെ കണ്ടതിൽ ഏറ്റവും മോശമായ റിപ്പോർട്ടിംഗാണ് ബിബിസി നടത്തിയത്. ആഗോളതലത്തിൽ ഹിന്ദുക്കളെ മനുഷ്യത്വരഹിതമായി ചിത്രീകരിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതും ബിബിസി അവസാനിപ്പിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അവർ പറഞ്ഞു.
ഇന്ത്യയിൽ മുസ്ലീമായതിന്റെ പേരിൽ ഒരാളെ ഹിന്ദുക്കൾ ചേർന്ന് മർദ്ദിച്ചുവെന്ന തരത്തിൽ തലക്കെട്ട് നൽകി ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ചും പ്രതിഷേധക്കാർ പരാമർശിച്ചു. ഇന്ത്യയിൽ ആഭ്യന്തര തർക്കവും വർഗീയ കലാപവും സൃഷ്ടിക്കുന്നതിനാണ് ഇത്തരത്തിൽ തലക്കെട്ട് നൽകുന്നതെന്ന് പ്രതിഷേധക്കാർ അഭിപ്രായപ്പെട്ടു.
ഒരു നുണ വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ ഒടുവിലത് വിശ്വാസ്യത നേടുന്നു. പീഡനമനുഭവിച്ച പാഴ്സികൾക്കും ജൂതന്മാർക്കും ടിബറ്റുകാർക്കും തുടങ്ങി നിരവധിയാളുകൾക്ക് അഭയം നൽകിയ ഒരു രാജ്യം ഇതുവഴി അസഹിഷ്ണുതയുള്ളതായി മുദ്രകുത്തപ്പെടുന്നു. വിദ്വേഷകരമായ ഉള്ളടക്കം പതിവായി തയ്യാറാക്കുന്നതാണ് ഇപ്പോൾ ബിബിസിയുടെ നയമെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ഭയം, വിദ്വേഷം, സംഘർഷം, ഹിന്ദു, മുസ്ലീം, കശ്മീർ, പശു, ജനക്കൂട്ടം, പ്രതിഷേധം എന്നീ വാക്കുകൾ മാത്രം ഉൾക്കൊള്ളിച്ച് പരിമിതമായ പദങ്ങൾ മാത്രമാണ് ഇപ്പോൾ ബിബിസിക്ക് ഉപയോഗിക്കാനുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും, ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിലൊന്നുമായ ഒരു രാഷ്‌ട്രത്തെക്കുറിച്ച് ഇത്രയും പക്ഷപാതപരമായ റിപ്പോർട്ടിംഗ് നടത്തുന്നത് ഇന്ത്യയുടെയും ബ്രിട്ടണിന്റെയും ദേശീയ താൽപ്പര്യങ്ങൾക്ക് എതിരാണെന്നും ബ്രിട്ടണിലെ ഇന്ത്യൻ സമൂഹം പ്രതികരിച്ചു.
Comments