പത്തനംതിട്ട: ശബരിമല നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് ആവശ്യവുമായി എൻ എസ് എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കേസ് നിലനിൽക്കുന്നത് യുവതീ-യുവാക്കൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.
കേസിൽ ഉൾപ്പെട്ടവരിൽ ഏറിയ ഭാഗവും തൊഴിൽ രഹിതരും, വിദ്യാർത്ഥികളും, സംസ്ഥാനത്തും വിദേശത്തും തൊഴിലിനായി കാത്തിരിക്കുന്നവരുമാണ്. ഇവർക്ക് പുറമേ ദർശനത്തിനായി എത്തിയ നിരപരാധികളായ ഭക്തരും ഇതിൽ ഉൾപ്പെടുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും കേസ് പിൻവലിക്കാത്തത് ഹൈന്ദവ വിശ്വാസികൾക്ക് എതിരായ വെല്ലുവിളിയാണോ എന്ന് സംശയം. ഇതിലും ഗൗരവമേറിയ പല കേസുകളും പലകാരണങ്ങളാലും സർക്കാരിന് പിൻവലിക്കേണ്ടിവന്നിട്ടുണ്ടെന്നും എൻഎസ്എസ് ചൂണ്ടിക്കാട്ടുന്നു.
കേസിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് ഇപ്പോഴും കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് വന്നുകൊണ്ടേയിരിക്കുകയാണ്. ഇത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. കേസ് പിൻവലിക്കാത്തത് പ്രതിഷേധാർഹമാണ്. വിശ്വാസി സമൂഹവും സർക്കാരുമായുണ്ടായ അഭിപ്രായ ഭിന്നതയ്‌ക്കും തുടർ നടപടികൾക്കും ശാന്തത കൈവന്നിരിക്കുന്ന സാഹചര്യത്തിൽ കേസുകൾ എത്രയും വേഗം പിൻവലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എൻഎസ്എസ് വ്യക്തമാക്കി.
Comments