വനിതാ-ബിജെപി നേതാക്കൾക്കെതിരായി ഡിഎംകെ നേതാവ് സൈദായി സാദിഖ് നടത്തിയ പരാമർശം തമിഴ്‌നാട്ടിൽ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഡിഎംകെ നേതാവ് കനിമൊഴി ക്ഷമാപണവുമായി രംഗത്തെത്തുകയും ചെയ്തു. ഖുശ്ബു ഉൾപ്പെടെയുള്ള വനിതാ നേതാക്കൾ രൂക്ഷമായ ഭാഷയിലാണ് സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരണമറിയിച്ചത്. ഡിഎംകെ വക്താവിന്റെ അപകീർത്തികരമായ പരാമർശങ്ങളിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന് കത്തയച്ചിരിക്കുകയാണ് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ.
നിന്ദ്യമായ ഭാഷകൾ പ്രയോഗിക്കാൻ പ്രാവീണ്യമുള്ളവരെ വക്താക്കളായി നിയമിക്കുകയാണ് ഡിഎംകെയെന്ന് അണ്ണമാലൈ വിമർശിച്ചു. പ്രതിപക്ഷ പാർട്ടിയിലെ സ്ത്രീകളെ ഡിഎംകെ നിരന്തരം ആക്ഷേപിക്കുകയാണെന്നും അണ്ണാമലൈ അയച്ച കത്തിൽ പറയുന്നു.
ഡിഎംകെ നേതാക്കൾ അവരിലുള്ള മാലിന്യം നേരെ പുറത്തേക്ക് എറിയുന്നത് ഒരു ശീലമാക്കി മാറ്റിയിരിക്കുന്നു. ഇത്തരം നിന്ദ്യ പ്രഭാഷണങ്ങൾ നടത്തുന്നവരെ അത് കേട്ടുകൊണ്ട് വേദിയിലിരിക്കുന്ന മുതിർന്ന ഡിഎംകെ നേതാക്കൾ തടയാറുമില്ല. മറിച്ച് അത്തരം നിന്ദ്യഭാഷകൾ കേട്ട് ചിരിച്ചുകൊടുക്കും. ഇത്തരം സന്ദർഭങ്ങൾ പ്രതിപക്ഷത്തിന് വേണ്ടത്ര അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും അണ്ണാമലൈ പറയുന്നു. ഖുശ്ബു സുന്ദറിനെയും നമിത, ഗായത്രി രഘുറാം, ഗൗതമി തുടങ്ങിയ മൂന്ന് ബിജെപി നേതാക്കളെയും ഐറ്റമെന്ന് അഭിസംബോധന ചെയ്ത് ഡിഎംകെ വക്താവ് സൈദായി സാദിഖ് പരിഹസിച്ച സംഭവവും അണ്ണാമലൈ വിശദീകരിച്ചു.
അടുത്തിടെ, ഒരാൾ ഒരു പെൺകുട്ടിയെ ഐറ്റമെന്ന് വിളിച്ചതിന് മുംബൈ ഹൈക്കോടതി ഒന്നര വർഷം തടവ് വിധിച്ചിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ ഏതാനും നാളുകളായി സ്ത്രീകൾക്കെതിരെ അപകീർത്തികരമായ വാക്കുകൾ നിരന്തരമായി പ്രയോഗിക്കുന്ന ഡിഎംകെ വക്താവിനെതിരെ കടുത്ത നടപടിയെടുക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. ഇതിനായി തമിഴ്‌നാട് പോലീസിന് നിർദേശം നൽകണമെന്ന് അണ്ണാമലൈ കത്തിൽ പറയുന്നു.
ഡിഎംകെയും സഖ്യകക്ഷികളും ഇത്തരം അപകീർത്തികരമായ പെരുമാറ്റത്തെ അംഗീകരിക്കുമ്പോൾ ബിജെപി ഇതിനെ ശക്തമായി എതിർക്കുകയാണെന്നും സ്ത്രീകളെ തരംതാഴ്‌ത്തി സംസാരിച്ചാൽ രക്ഷപ്പെടാമെന്ന് വിശ്വസിക്കുന്നവർക്ക് ഇതൊരു പാഠമാകണമെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് സൈദായി സാദിക്കിനെതിരെ തമിഴ്‌നാട് ബിജെപി മഹിളാ മോർച്ച കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
Comments