ഗാന്ധിനഗർ: കേബിൾ പാലം തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്. ഗുജറാത്തിലെ മോർബി ജില്ലയിലാണ് അപകടമുണ്ടായത്. മണി മന്ദിറിന് സമീപം മച്ചു നദിക്ക് കുറുകെയുള്ള കേബിൾ പാലമാണ് തകർന്നുവീണത്. വിനോദ സഞ്ചാരികൾ അടക്കം നിരവധി പേർ പാലത്തിൽ നിൽക്കുമ്പോഴായിരുന്നു അപകടം.
കഴിഞ്ഞ ആറ് മാസമായി നടക്കുകയായിരുന്ന പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ അഞ്ച് ദിവസം മുമ്പായിരുന്നു പൂർത്തിയായത്. രണ്ട് കോടി രൂപ മുതൽമുടക്കിയായിരുന്നു നവീകരണം. തുടർന്ന് വീണ്ടും ജനങ്ങൾക്കായി തുറന്നുകൊടുത്തിരുന്നു. ഇതിനിടയിലാണ് പാലം തകർന്നുവീണത്.
പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും നദിയിൽ വീണവരെ കരയ്‌ക്കെത്തിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമല്ല.
നൂറോളം പേർ നദിയിലേക്ക് വീണിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവം നടന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി സംസാരിച്ചു. അപകടസ്ഥലത്ത് സൂക്ഷ്മ നിരീക്ഷണമുണ്ടാകണമെന്നും രക്ഷാപ്രവർത്തനം ഫലപ്രദമായി ഏകോപിപ്പിക്കുന്നുണ്ടെന്ന് ഉറപ്പവരുത്തണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. അപകടത്തിൽപ്പെട്ടവർക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.
Comments