ന്യൂഡൽഹി : ഐഎസ്ആർഒ മുൻ മേധാവി കെ ശിവൻ ഉൾപ്പെടെ 67 പേർക്ക് രാജ്യോത്സവ പുരസ്കാരം. കെ ശിവന് പുറമെ നടന്മാരായ ദത്തണ്ണ, അവിനാഷ്, സിഹി കഹി ചന്ദ്രു എന്നിവരുൾപ്പെടെയുള്ള 67 പേർക്കാണ് അവാർഡ് ലഭിക്കുക എന്ന് കർണാടക സർക്കാർ അറിയിച്ചു. സംസ്ഥാനം 67-ാമത് കന്നഡ രാജ്യോത്സവം ആഘോഷിക്കുന്ന നവംബർ ഒന്നിനാണ് അവാർഡിന്് അർഹരായവരെ സർക്കാർ ആദരിക്കുക.
അർഹരായവരിലേക്കാണ് ഇത്തവണ അവാർഡുകൾ എത്തിയതെന്ന് കന്നഡ സാംസ്കാരിക മന്ത്രി വി സുനിൽ കുമാർ പറഞ്ഞു. എല്ലാ വർഷവും വിവിധ മേഖലകളിൽ ശ്രദ്ധേയമായ സേവനം ചെയ്യുന്നവർക്ക് അവാർഡുകൾ നൽകുന്നത് പതിവാണ്. അവാർഡ് ആഗ്രഹിക്കാതെ തങ്ങളുടെ ജോലി സത്യസന്ധമായി നിറവേറ്റിയവരാണ് പട്ടികയിൽ ഇടം നേടിയിട്ടുള്ളത്. സോളിഗ സമുദായത്തിൽ സഹകരണ സംഘങ്ങളെ ജനകീയമാക്കിയ സോളിഗര മദാമ്മ, സാലുമരദ നിങ്കണ്ണ (പരിസ്ഥിതി പ്രവർത്തകൻ), യക്ഷഗാന കലാകാരൻ ഡോ. എം. പ്രഭാകർ ജോഷി, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ മദൻ ഗോപാൽ, എഴുത്തുകാരായ എആർ മിത്ര, പ്രൊഫസർ കൃഷ്ണഗൗഡ, ഭിന്നശേഷിക്കാരനായ നീന്തൽ താരം രാഘവേന്ദ്ര അൻവേകർ അൻവേകർ എന്നിവർക്കും അവാർഡ് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് പുറമെ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്ന അവസരത്തിൽ 10 സംഘടനകൾക്ക് അമൃത മഹോത്സവ് സംസ്ഥാന അവാർഡ്-2022 നൽകി ആദരിക്കാനും സർക്കാർ തീരുമാനിച്ചു. അവാർഡിന് അർഹരായവരെ അഭിന്ദിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.
കന്നഡ രാജ്യോത്സവ അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട എല്ലാ വിജയികൾക്കും, സംഘടനകൾക്കും സംസ്ഥാനത്തെ ജനങ്ങളെ പ്രതിനിധീകരിച്ച് ഞാൻ ആശംസ നേരുന്നു. ഈ നേട്ടം യുവാക്കൾക്ക് പ്രചോദനമാകുമെന്ന പ്രതീക്ഷയാണ് ഉള്ളത്. അർഹരായവരെ കണ്ടെത്തുന്നതിൽ സുതാര്യത പുലർത്തിയ അവാർഡ് നിർണയ സമിതിയെയും അദ്ദേഹം അഭിനന്ദിച്ചു. 5 ലക്ഷം രൂപയും 25 ഗ്രാം സ്വർണവും അവാർഡ് ഫലകവുമാണ് ജേതാക്കൾക്ക് ലഭിക്കുക.
Comments