ലക്‌നൗ : രാജ്യദ്രോഹ കേസിൽ യുപി പോലീസ് അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാവ് സിദ്ദിഖ് കാപ്പൻ ജയിലിൽ തന്നെ തുടരും. കാപ്പന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കള്ളപ്പണം വെളുപ്പിച്ച സംഭവത്തിൽ ഇഡി രജിസ്റ്റർ ചെയ്ത കേസിലാണ് കാപ്പൻ ജാമ്യം തേടി കോടതിയെ സമീപിച്ചത്.
ലക്‌നൗ ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. വൈകീട്ടോടെ കോടതിയുടെ വിശദമായ ഉത്തരവ് പുറത്തുവിടും. ഹത്രാസിൽ കലാപം ഉണ്ടാക്കാൻ വിദേശത്ത് നിന്നും പണം സമാഹരിച്ചെന്നാണ് കാപ്പനെതിരായ കുറ്റം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം സമർപ്പിച്ച തെളിവുകൾ അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.
നേരത്തെ യുഎപിഎ കേസിൽ കാപ്പന് സുപ്രീംകോടതി ജാമ്യം നൽകിയിരുന്നു. എന്നാൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കുന്നതിനാൽ ജയിൽ മോചിതനാകാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയായിരുന്നു ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ കാപ്പൻ ഹൈക്കോടതിയെ സമീപിച്ചേക്കും. കഴിഞ്ഞ രണ്ട് വർഷമായി സിദ്ദിഖ് കാപ്പൻ ജയിലിലാണ്.
Comments