മോർബി: ഗുജറാത്തിലെ മോർബിയിൽ 140ലധികം പേരുടെ മരണത്തിന് ഇടയാക്കിയ പാലം അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. അപകടസമയത്ത് കേബിൾ പാലത്തിൽ നിന്നിരുന്നത് അഞ്ഞൂറോളം പേർ ആയിരുന്നുവെന്നാണ് പറയപ്പെടുന്നത്. പരിധിയിൽ കൂടുതൽ ജനങ്ങൾ പാലത്തിൽ നിന്നത് വൻ ദുരന്തത്തിലേക്ക് വഴിവെച്ചുവെന്ന നിഗമനത്തിലാണ് പോലീസ്. എന്നാൽ പാലം തകരുന്നതിന് കാരണമായത് ചില കൗമാരക്കാരുടെ വികൃതിയാണെന്നാണ് ദുരന്തത്തെ അതിജീവിച്ച യുവാവ് വെളിപ്പെടുത്തുന്നത്.
”പാലം പൊട്ടിവീഴുന്നതിന് മുന്നോടിയായി ചില കൗമാരക്കാർ വികൃതി കാണിക്കുന്നുണ്ടായിരുന്നു. അവർ പാലത്തിന്റെ കയറുകൾ പിടിച്ച് കുലുക്കി. ഇതോടെ പാലം അപകടകരമായ രീതിയിൽ ആടുന്നുണ്ടായിരുന്നു. ഏകദേശം 15-20ഓളം പേർ ചേർന്നാണ് പാലം കുലുക്കിയിരുന്നത്. പാലം തകരാൻ പോകുന്നുവെന്ന സൂചന ലഭിക്കും വിധം മൂന്ന് തവണ വലിയ ശബ്ദമുണ്ടാകുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെ പാലം തകർന്ന് വീണു.” ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട അശ്വിൻ മിശ്രയെന്ന യുവാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
പാലം പൊട്ടിവീണപ്പോൾ സമീപമുണ്ടായിരുന്ന മരത്തിന്റെ ശിഖരങ്ങളിൽ പിടുത്തം കിട്ടി. അതിൽ മുറുകെ പിടിച്ച് താനും സുഹൃത്തും രക്ഷപ്പെടുകയായിരുന്നുവെന്ന് അശ്വിൻ പറഞ്ഞു. അശ്വിന്റെ കാലുകൾക്കും മുതുകിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ദുരന്തത്തിൽ പരിക്കേറ്റ എല്ലാവരും ജിഎംഇആർഎസ് ജനറൽ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
സംഭവത്തിൽ കേബിൾ പാലം നവീകരിച്ച കരാർ കമ്പനിക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്‌ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ പ്രത്യേക സംഘത്തെയും ഗുജറാത്ത് സർക്കാർ നിയോഗിച്ചു. ഇതിനോടകം ഒമ്പത് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇതിൽ അഞ്ച് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
നിലവിൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ട നൂറിലധികം പേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ധനസഹായം ഉൾപ്പെടെ പ്രഖ്യാപിച്ച് കഴിഞ്ഞു. ദുരന്തം സംഭവിച്ച സ്ഥലം ചൊവ്വാഴ്ച പ്രധാനമന്ത്രി നേരിൽ സന്ദർശിക്കും.
Comments