ന്യൂഡൽഹി: രാജ്യത്തെ ഒരു ഭാഷയും ഇല്ലാതാകാൻ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭഭായ് പട്ടേലിന്റെ 147-ാം ജന്മവാർഷികത്തിൽ സംസാരിക്കവെയാണ് അമിത് ഷായുടെ പരാമർശം.
ഈ രാജ്യത്ത് എത്ര ഭാഷകൾ ഉണ്ടായാലും ഒന്നുപോലും ഇല്ലാതാകാൻ അനുവദിക്കില്ലെന്ന തീരുമാനം ഓരോ ഇന്ത്യക്കാരും സ്വീകരിക്കണം. മറ്റ് ഭാഷകൾ പഠിച്ചെടുക്കുന്നതിന് ഒരിക്കലും താൻ എതിരല്ല. ഇംഗ്ലീഷ്, ജർമ്മൻ, റഷ്യൻ, ഫ്രഞ്ച് തുടങ്ങി ഏത് ഭാഷയും ഒരാൾക്ക് പഠിക്കാം. അതിൽ ഒരു പ്രശ്‌നവുമില്ല. എന്നാൽ ഇതെല്ലാം ചെയ്യുന്നത് നിങ്ങളുടെ സ്വന്തം ഭാഷയെ ഉപേക്ഷിച്ചുകൊണ്ടാകരുത്. നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്ത് പലരും ഇംഗ്ലീഷ് ഭാഷയിലെ അറിവിനെ ഒരാളുടെ ബൗദ്ധികമായ കഴിവുമായി കൂട്ടിയിണക്കിയാണ് കണക്കാക്കുന്നത്. ഭാഷ കഴിവിന്റെ ഒരു സൂചകമല്ല. നിങ്ങൾ എന്ന വ്യക്തിയിലാകണം കഴിവുണ്ടാകേണ്ടത്. അത് ഏത് ഭാഷയിലായാലും പ്രകടിപ്പിക്കാൻ സാധിക്കണം. ഒരു ഭാഷയെക്കുറിച്ചും അപകർഷതാബോധം പാടില്ല. അത്തരം ചിന്തകളിൽ നിന്ന് പുറത്തുകടക്കൂ. കഴിവുണ്ടെങ്കിൽ അത് നിങ്ങൾ പ്രകടിപ്പിക്കുന്നത് മാതൃഭാഷയിലായാലും ലോകത്തിന് നിങ്ങളെ അംഗീകരിച്ചേ മതിയാകൂവെന്നും അമിത് ഷാ പറഞ്ഞു.
സ്വന്തം ഭാഷയെ വിട്ടുകളയരുതെന്ന് ജനങ്ങളോട് പറഞ്ഞ അമിത് ഷാ, കുട്ടികളോട് സംസാരിക്കാൻ അദ്ധ്യപകർ മാതൃഭാഷ ഉപയോഗിക്കണമെന്നും അഭ്യർത്ഥിച്ചു. മാതൃഭാഷയെ സംരക്ഷിക്കാൻ യുവാക്കൾ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. ഭാഷയെക്കുറിച്ചുള്ള അപകർഷതാ ബോധം തകർത്തെറിഞ്ഞ് മാറ്റം കൊണ്ടുവരാനുള്ള ഉത്തരവാദിത്വം യുവാക്കൾക്കാണ്. ഇംഗ്ലീഷ് നന്നായി പ്രയോഗിക്കുന്ന ആളുകൾക്ക് മാത്രമേ രാജ്യത്തിന്റെ വികസനത്തിന് വേണ്ടി സംഭാവന ചെയ്യാൻ കഴിയൂവെന്ന് നിങ്ങൾ കരുതിയാൽ ജനസംഖ്യയിൽ വെറും അഞ്ച് ശതമാനം ആളുകളെ മാത്രമേ ഈ രാജ്യത്തിന് ഉപയോഗപ്പെടുത്താൻ കഴിയൂ. മാതൃഭാഷയിൽ ചിന്തിക്കുകയും സംസാരിക്കുകയും എഴുതുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന ഒരു കുട്ടിയെ വികസനത്തിന്റെ ഭാഗമാക്കിയില്ലെങ്കിൽ 95 ശതമാനം കുട്ടികളെയും ഇത്തരത്തിൽ നമുക്ക് നഷ്ടപ്പെടുമെന്ന് തിരിച്ചറിയണമെന്നും ഷാ പറഞ്ഞു.
ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയത്തിനായി ലഭിച്ച നിർദേശങ്ങളും ഷാ പങ്കുവെച്ചു. കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം പൂർണമായും മാതൃഭാഷയിൽ തന്നെ നിലനിർത്തേണ്ടതിന്റെ ആവശ്യകത പലരും മുന്നോട്ടുവെച്ചിരുന്നു. മെഡിക്കൽ വിദ്യാഭ്യാസം, ടെക്ക്‌നിക്കൽ എഡ്യുക്കേഷൻ, റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എന്നിവയും മാതൃഭാഷയിൽ കൂടി വരണമെന്ന നിർദേശവും ലഭിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയും സർദാർ വല്ലഭഭായ് പട്ടേലും സ്വപ്‌നം കണ്ട ഇന്ത്യയാകണമെങ്കിൽ ആദ്യം നാം ഭാഷകളെക്കുറിച്ചുള്ള അപകർഷതാ ബോധത്തിൽ നിന്ന് പുറത്തുകടക്കണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Comments