തിരുവനന്തപുരം: സ്വീഡനിലെ മൃഗശാലയിൽ നിന്നും പുറത്തുചാടിയ രാജവെമ്പാല തിരികെ കൂട്ടിലെത്തി. ഇന്നലെയാണ് ഉഗ്രവിഷമുള്ള പാമ്പ് കൂട്ടിലേക്ക് മടങ്ങിയെത്തിയത്. പാമ്പിനെ കണ്ടുപിടിക്കാൻ കഴിയാത്തതിനെ തുടർന്ന് അധികൃതർ വാവ സുരേഷിനെ സ്വീഡനിലേക്ക് വിളിപ്പിച്ചിരുന്നു.
സ്‌റ്റോക്‌ഹോമിലെ ഡിയോഗാർഡൻ ദ്വീപിലെ സ്‌കാൻസെൽ മൃഗശാലയോട് ചേർന്നുള്ള അക്വേറിയത്തിന്റെ ഭാഗമായിട്ടാണ് ഹൗഡിനി എന്ന് പേരുള്ള രാജവെമ്പാലയെ സൂക്ഷിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ മാസം 22ന് പാമ്പ് ഇവിടെ നിന്നും പുറത്തുചാടുകയായിരുന്നു. തുടർന്ന് അധികൃതർ പരിശോധന നടത്തിയെങ്കിലും പാമ്പിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തണുപ്പുകാലമായതും പാമ്പിനെ പിടികൂടുന്നതിൽ വെല്ലുവിളിയായിരുന്നു. ഇതോടെ അധികൃതർ വാവ സുരേഷിനെ സ്വീഡനിലേക്ക് വിളിപ്പിക്കുകയായിരുന്നു. വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥനായ മലയാളി വഴിയാണ് വാവ സുരേഷിനെ സ്വീഡനിലേക്ക് വിളിപ്പിച്ചത്.
ഏഴടി നീളമുളള പാമ്പാണ് കൂടിന്റെ പുറത്തുചാടിയത്. സ്റ്റോക്‌ഹോം ജനവാസ മേഖലയായതിനാൽ പാമ്പ് ചാടിപ്പോയത് അധികൃതരിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ഇപ്പോൾ പാമ്പ് തിരികെ കൂട്ടിൽ എത്തിയതിന്റെ സമാധാനത്തിലാണ് അധികൃതർ.
Comments