കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ച് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. കൊല്ലം വള്ളിക്കാവ് അമൃതപുരി ആശ്രമത്തിലെത്തിയാണ് അദ്ദേഹം മാതാ അമൃതാനന്ദമയി ദേവിയെ കണ്ടത്. അമ്മയെ സന്ദർശിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം ഫെയ്സ്ബുക്കിലൂടെ ബിജെപി നേതാവ് പങ്കുവെച്ചു. അമ്മയെ സന്ദർശിക്കാനും, അനുഗ്രഹങ്ങൾ തേടാനും, ധ്യാനത്തിൽ പങ്കെടുത്ത് പ്രസാദം സ്വീകരിക്കാനും കഴിഞ്ഞുവെന്ന് അബ്ദുള്ളക്കുട്ടി കുറിച്ചു.
‘ജീവിതത്തിലെ മഹനീയ മുഹൂർത്തമാണിത്. ആശ്രമവും, അമൃതപുരിയിലെ വിദ്യാഭ്യാസ സമുച്ചയവും ഒരു അത്ഭുതമാണ്. അവരുടെ ക്ഷേമ പ്രവത്തനങ്ങൾ മഹാമാതൃകയാണ്. മോദിജീ ഹരിയാനയിലെ ആശുപത്രി ഉദ്ഘാടന ചടങ്ങിൽ പച്ച മലയാളത്തിൽ അമ്മയെ കുറിച്ച് പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. നമ്മുടെ മഹത്തായ ഋഷി പരമ്പരയുടെ തുടർച്ചയാണ് അമ്മ. സനാതന ധർമ്മത്തിന്റെ നേർ അവകാശി’.
‘അരമണിക്കൂറിലധികം നീണ്ടു നിന്ന കൂടികാഴ്‌ച്ചയ്‌ക്ക് ഒടുവിൽ യാത്ര ചോദിച്ച് മടങ്ങുമ്പോൾ അമ്മ കല്ലു മാലകൾ തന്നു. എന്നിട്ട് പറഞ്ഞു, ഈ പച്ച നിറത്തിലുള്ളത് ഉമ്മയ്‌ക്ക് കൊടുക്കണം. അവർക്ക് പ്രാർത്ഥനയ്‌ക്ക് ഉപകരിക്കും. വിശ്വപ്രസിദ്ധനായ ചിന്തകൻ ഖലീൽ ജിബ്രാൻ പറഞ്ഞത് ശരിയാണ് എന്ന് അമ്മയെ കണ്ടപ്പോൾ തോന്നി. മനുഷ്യരാശിയുടെ ചുണ്ടിലെ ഏറ്റവും മനോഹരമായ വിളി അമ്മേ എന്ന വിളിയാണ്. സദാ സമയം പ്രർത്ഥനയിൽ കഴിയുന്ന എന്റെ ഉമ്മയ്‌ക്ക് കിട്ടിയ ആ വലിയ സമ്മാനവുമായി ഞാൻ ദേവീയോട് യാത്ര പറഞ്ഞു പിരിഞ്ഞു’ എന്നാണ് അബ്ദുള്ളക്കുട്ടി ഫെയ്സ്ബുക്കിലൂടെ തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്.
Comments