അഡ്ലെയ്ഡ്: ആദ്യാവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ സെമിയിലേക്കുളള പ്രവേശനം സജീവമാക്കി. ഡെക്‌വർത്ത് ലൂയീസ് നിയമപ്രകാരം പുനർനിശ്ചയിച്ച മത്സരത്തിൽ അഞ്ച് റൺസിനാണ് ഇന്ത്യ എതിരാളികളെ പരാജയപ്പെടുത്തിയത്. 185 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർ ലിട്ടൺദാസിന്റെ പ്രകടനമാണ് ഇന്ത്യയെ വെളളം കുടിപ്പിച്ചത്. ഒരറ്റത്ത് നിന്ന് ആഞ്ഞടിച്ച ലിട്ടൻ ദാസ് 27 പന്തുകളിൽ 60 റൺസ് എടുത്തു.
കളി ഏഴാം ഓവർ പൂർത്തിയാക്കിയപ്പോൾ മഴ എത്തി. ബംഗ്ലാദേശിന്റെ സ്‌കോർ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 66 എന്ന നിലയിലായിരുന്നു. മഴനിയമപ്രകാരം അപ്പോൾ ബംഗ്ലാദേശ് 17 റൺസിന് മുന്നിലായിരുന്നു. അന്നേരം കളി നിർത്തിയിരുന്നുവെങ്കിൽ ഇന്ത്യ പരാജയപ്പെടുമായിരുന്നു. സെമിയിലേക്കുളള പ്രവേശനവും അനിശ്ചിതത്വത്തിലാകുമായിരുന്നു. എന്നാൽ ഇന്ത്യൻ ആരാധകരുടെ പ്രാർഥനയെന്നോണം മഴ മാറി കളി പുനരാരംഭിച്ചു.
സമയം നഷ്ടപ്പെട്ട കാരണം നാല് ഓവർ കുറച്ചു. ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 16 ഓവറിൽ 151 ആക്കി പുനർ നിശ്ചയിക്കുകയും ചെയ്തു. മഴയ്‌ക്ക് ശേഷം കൈവിട്ടുവെന്ന് കരുതിയ കളി ഇന്ത്യ തിരിച്ചുപിടിക്കുന്ന കാഴ്‌ച്ചയാണ് കണ്ടത്. അപകടകാരിയായ ലിട്ടൻ ദാസാണ് ആദ്യം വീണത്. റണ്ണെടുക്കാനുളള ഓട്ടത്തിനിടയിൽ കെ എൽ രാഹുൽ ഡയറക്ട് ഹിറ്റിലൂടെ പുറത്താക്കുകയായിരുന്നു.
ആദ്യ വിക്കറ്റ് വീഴ്‌ത്തിയതോടെ ഇന്ത്യൻ ടീം ആവേശത്തിലായി. ഒരറ്റത്ത് വിക്കറ്റുകൾ വീഴ്‌ത്തി കൊണ്ടേയിരുന്നു. അർഷ്ദീപ് സിംഗ്, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടും മുഹമദ് ഷമി ഒരു വിക്കറ്റും വീഴ്‌ത്തി. കളി ഇന്ത്യയുടെ നിയന്ത്രണത്തിലായി എന്ന് കരുതിയ ഘട്ടത്തിൽ ബംഗ്ലാദേശ് തിരിച്ചു വരുന്ന ദൃശ്യങ്ങൾക്കും അഡ്‌ലെയ്ഡ് സാക്ഷിയായി. അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാരെ നാരുൾ ഹസനും താസ്‌കിൻ അഹമദും ചേർന്ന് സമർദ്ദത്തിലാഴ്‌ത്തി. അർഷ്ദീപ് എറിഞ്ഞ അവസാന ഓവറിൽ 20 റൺസ് വേണമായിരുന്നു. എന്നാൽ 14 റൺസ് എടുക്കാനേ കഴിഞ്ഞുളളൂ. 16ാം ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 145 എന്ന നിലയിൽ ബംഗ്ലാദേശിന്റെ ഇന്നിങ്‌സിന് പരിസമാപ്തിയായി.
ടി 20 ലോകകപ്പിൽ സെമി പ്രവേശനത്തിന് ഇന്ത്യക്കും ബംഗ്ലാദേശിനും വിജയം അനിവാര്യമായ മത്സരത്തിൽ എതിരാളികൾക്ക് മേൽ ശക്തമായ വിജയലക്ഷ്യം ഉയർത്താൻ സാധിച്ചത് കോഹ്ലിയുടെ പ്രകടനമാണ്. ഇന്ത്യക്ക് തുടക്കം തന്നെ ക്യാപ്റ്റൻ രോഹിത്ശർമ്മയുടെ വിക്കറ്റ് നഷ്ടമായി. വെറും രണ്ട് റൺ മാത്രമാണ് ക്യാപ്റ്റന് സംഭാവന ചെയ്യാൻ കഴിഞ്ഞത്. എന്നാൽ സമർദ്ദത്തിനിടയിലും അവസരോചിതമായി ബാറ്റ് ചെയ്ത വിരാട് പുറത്താകാതെ അർധ സെഞ്ച്വറി തികച്ചു. 44 പന്തുകളിൽ നിന്ന് 64റൺസാണ് കോഹ്ലി നേടിയത്.
ടൂർണ്ണമെന്റിൽ അദ്ദേഹം പുറത്താകാതെ നേടുന്ന മൂന്നാമത്തെ അർധസെഞ്ച്വറിയാണിത്. പാകിസ്താനെതിരെയും നെതർലാന്റ്സിനെതിരെയും കോഹ്ലി അപരാജിതനായി അർധസെഞ്ച്വറി തികച്ചിരുന്നു. കോഹ്ലി തന്നെയാണ് കളിയിലെ താരം.
ഫോമില്ലായ്മ മൂലം വിമർശനം നേരിടുന്ന ഓപ്പണർ കെ എൽ രാഹുൽ പതിവിന് വിപരീതമായി മികച്ച കളി പുറത്തെടുത്തു. 32 പന്തുകൾ നേരിട്ട രാഹുൽ നാല് സിക്സറുകളുടെയും മൂന്ന് ബൗണ്ടറികളുടെയും സഹായത്തോടെ 50 റൺസ് നേടി. തുടർന്ന് വന്ന സൂര്യകുമാർ യാദവും ആഞ്ഞടിച്ചു സ്‌കോർബോർഡ് വേഗത്തിൽ ചലിപ്പിച്ചു. 16 പന്തുകളിൽ നിന്ന് 30 റൺസാണ് യാദവിന്റെ സംഭാവന. ഹാർദിക് പാണ്ഡ്യ(5), അക്ഷർ പട്ടേൽ(7), ദിനേശ് കാർത്തിക്(7), രവിചന്ദ്ര അശ്വിൻ(13*) എന്നിങ്ങനെയായിരുന്നു മറ്റുളളവരുടെ പ്രകടനം.
വിജയത്തോടെ ഗ്രൂപ്പ് രണ്ടിൽ 6 പോയിന്റോടെ ഇന്ത്യ ഒന്നാമത്തെത്തി. അടുത്ത മത്സരത്തിൽ ദുർബലരായ സിംബാബ്‌വെയാണ് ഇന്ത്യയുടെ എതിരാളി. തോൽവിയോടെ ബംഗ്ലാദേശ് പുറത്തേക്കുളള സാധ്യത തുറന്നിട്ടു. അവസാന മത്സരത്തിൽ പാകിസ്താനെ പരാജയപ്പെടുത്തിയാലും റൺറേറ്റിൽ പുറകിലുളള ബംഗ്ലാദേശിന് സെമിയിൽ കടക്കാനുളള സാധ്യത വിരളമാണ്.
Comments