കൊച്ചി: വൈപ്പിനിലെ വനിതാ ഗ്യാസ് ഏജൻസിയിലെ കൊലവിളി കേസിൽ പ്രതിയായ സിഐടിയു നേതാവ് ഓയിൽ കമ്പനി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. വൈപ്പിനിൽ വനിതാ ഗ്യാസ് ഏജൻസി ഉടമ, ഉമ സുധീറിനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയായ അനിൽ കുമാർ, കൊച്ചി ഹിന്ദുസ്ഥാൻ പെട്രോളിയം ജനറൽ മാനേജറെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
ഓയിൽ കമ്പനിക്കുളളിൽ സമരത്തിനായി സിഐടിയു കെട്ടിയ പന്തൽ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടതിൽ പ്രകോപിതനായ അനിൽകുമാർ ഉന്നത ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയായിരുന്നു.
വൈപ്പിനിൽ വനിതാ ഗ്യാസ് ഏജൻസി ഉടമയെ ഇയാൾ അടക്കമുള്ള സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളടക്കം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വനിതാ ഗ്യാസ് ഏജൻസി ഉടമയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി ചേർത്തിട്ടും അനിൽകുമാറിനെ അറസ്റ്റ് ചെയ്യാതെ പോലീസ് ഇരുട്ടിൽത്തപ്പുകയാണ്. തങ്ങളുടെ സർക്കാരാണ് ഭരിക്കുന്നതെന്നും കൊല്ലാൻ മടിയില്ലെന്നും പറഞ്ഞായിരുന്നു സിഐടിയുവിന്റെ നേതാവ് അനിൽ കുമാർ, വനിതാ ഉടമയെ ഭീഷണിപ്പെടുത്തിയത്.
അതേസമയം അനിൽകുമാറടക്കമുള്ളവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാണ്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടന്നില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് പോകുമെന്ന് ഗ്യാസ് ഡിസ്ട്രിബ്യൂഷൻ കോഡിനേഷൻ കമ്മറ്റി വ്യക്തമാക്കിയിരുന്നു.
Comments