ഇസ്ലാമാബാദ്: പാകിസ്താൻ-ഇ-തെഹ്‌രീക് ഇൻസാഫ് പാർട്ടി ചെയർമാനും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന് വെടിയേറ്റ സംഭവത്തിൽ അപലപിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഇമ്രാന് ഉടൻ തന്നെ സുഖം പ്രാപിക്കട്ടെയെന്ന് ഷെഹബാസ് ഷെരീഫ് പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”പിടിഐ ചെയർമാൻ ഇമ്രാൻ ഖാന് വെടിയേറ്റതിൽ ശക്തമായി അപലപിക്കുന്നു. സംഭവത്തിൽ അടിയന്തിര റിപ്പോർട്ട് നൽകാൻ ആഭ്യന്തരമന്ത്രിക്ക് നിർദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റ പിടിഐ ചെയർമാനും മറ്റുള്ളവർക്കും എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.” ഇതായിരുന്നു ഷെഹബാസ് ഷെരീഫിന്റെ ആദ്യ പ്രതികരണം.
സുരക്ഷ ഉറപ്പുവരുത്താനും അന്വേഷണം കൈകാര്യം ചെയ്യാനും പഞ്ചാബ് സർക്കാരിന് ആവശ്യമായ എല്ലാ പിന്തുണയും ഫെഡറൽ സർക്കാർ ലഭ്യമാക്കും. പാകിസ്താന്റെ രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നും പാക് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
പിടിഐയുടെ റാലിക്കിടെ വ്യാഴാഴ്ച വൈകിട്ടായിരുന്നു ഇമ്രാൻ ഖാന് വെടിയേറ്റത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 15ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇമ്രാന്റെ കാലിൽ നാല് ബുള്ളറ്റുകൾ തറച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇമ്രാനും അണികളും വസീറാബാദിലെ സഫർ അലിഖാൻ ചൗക്കിലെത്തിയപ്പോഴായിരുന്നു ആക്രമണം. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇമ്രാൻ ഖാന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് വിവരം.
Comments