ഇസ്ലാമാബാദ്: റാലിക്കിടെ ഉണ്ടായ വധശ്രമത്തിന് പിന്നിൽ മുൻ പാക് പ്രധാനമന്ത്രി ഉൾപ്പെടെ ഉള്ളവർക്ക് പങ്കുണ്ടെന്ന് ആരോപണവുമായി ഇമ്രാൻ ഖാൻ. ഷഹബാസ് ഷെരീഫ് ഉൾപ്പെടെ മൂന്ന് പേർക്ക് ആക്രമണത്തിൽ പങ്കുണ്ടെന്ന് ഇമ്രാൻ ഖാൻ സംശയിക്കുന്നതായി പാകിസ്താൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി നേതാക്കൾ പറഞ്ഞു. ആഭ്യന്തര മന്ത്രി റാണ സനാവുള്ള, ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ എന്നിവർക്ക് വധശ്രമത്തിൽ പങ്കുണ്ടെന്ന് ഇമ്രാൻ ഖാൻ പറഞ്ഞതായി പിടിഐ സെക്രട്ടറി ജനറൽ അസദ് ഉമർ വ്യക്തമാക്കി.
ഇമ്രാന് നേരെ നടന്നത് ആസൂത്രിത ആക്രമണമാണ്. ഓട്ടോമാറ്റിക് തോക്കാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. വെടിയേറ്റെങ്കിലും തലനാരിഴയ്‌ക്കാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷപെട്ടതെന്നും പാർട്ടി നേതാക്കൾ ആരോപിച്ചു. അതേസമയം ഇമ്രാനെതിരായ ആക്രമണത്തെ ഷഹബാസ് ഷെരീഫ് ഉൾപ്പെടെ ഉള്ള പ്രതിപക്ഷ നേതാക്കളും സൈന്യവും ശക്തമായ ഭാഷയിൽ അപലപിച്ചിട്ടുണ്ട്.
ഇമ്രാൻ സഞ്ചരിച്ചിരുന്ന കണ്ടെയ്‌നർ ലോറി പഞ്ചാബ് പ്രവിശ്യയിലെ വസീറാബാദിൽ എത്തിയപ്പോഴാണ് അക്രമി വെടിവച്ചത്. ഇമ്രാൻ ഖാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അതിനാലാണ് വധിക്കാൻ ശ്രമിച്ചതെന്നുമാണ് അക്രമിയുടെ മൊഴി. വധശ്രമത്തിന് പിന്നാലെ കറാച്ചിയിലും ക്വറ്റയിലും ഉൾപ്പെടെ പാകിസ്താനിൽ എല്ലായിടത്തും വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്.
Comments