തിരുവനന്തപുരം: തലശേരിയിൽ രാജസ്ഥാൻ സ്വദേശിയായ ബാലനെ ക്രൂരമായി മർദ്ദിച്ച ക്രിമിനലിനെ പോലീസ് രക്ഷിക്കാൻ ശ്രമിച്ചത് കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി ഭരണത്തിൽ കേരളം പിശാചിന്റെ സ്വന്തം നാടായി മാറി. നിർത്തിയിട്ട കാറിൽ ചാരി നിന്നതിനാണ് ബാലന്റെ നടുവിന് ശിഹ്ഷാദ് എന്ന ക്രിമിനൽ ചവിട്ടിയത്. ആക്രമണത്തിൽ നടുവിന് പരിക്കേറ്റ അന്യസംസ്ഥാനക്കാരനായ കുട്ടിക്കൊപ്പം നിൽക്കാതെ ശിഹ്ഷാദിനെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിച്ചത്. അക്രമിക്കെതിരെ കേസെടുക്കാതിരിക്കുകയും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാതിരിക്കുകയും ചെയ്ത പോലീസ് ഗുരുതരമായ കൃത്യവിലോപമാണ് നടത്തിയതെന്ന് സുരേന്ദ്രൻ പറഞ്ഞു.
ക്രിമിനലുകളെ സംരക്ഷിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണം. ബാലാവകാശ കമ്മീഷൻ സിപിഎം നേതാക്കളുടെ കുട്ടികൾക്ക് വേണ്ടി മാത്രം ഇടപെട്ടാൽ പോര. തലശേരി വിഷയത്തിൽ നടപടിയെടുക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നിന്നും ഓരോ ദിവസവും വരുന്ന വാർത്തകൾ മനുഷ്യത്വമുള്ളവരെ മുഴുവൻ ഞെട്ടിക്കുന്നതാണ്. ആഭ്യന്തരവകുപ്പ് പൂർണമായും പരാജയപ്പെട്ടതാണ് ഈ ദുരവസ്ഥയ്‌ക്ക് കാരണമെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം പോലീസിന് സംഭവിച്ച വീഴ്ച വൻ വിവാദമായതോടെ ഇക്കാര്യം പരിശോധിക്കുമെന്ന് ഡിജിപി പ്രതികരിച്ചു. കുട്ടിയെ മർദ്ദിച്ച കേസിൽ പോലീസിന് വീഴ്ച സംഭവിച്ചോയെന്ന കാര്യം അന്വേഷിക്കുമെന്നും ഇതിനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി അനിൽകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.
Comments