ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണത്തിൽ പഞ്ചാബ് സർക്കാരിനേയും മുഖ്യമന്ത്രി ഭഗവന്ത് മന്നിനേയും പിന്തുണച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇത് കുറ്റപ്പെടുത്താനുള്ള സമയമല്ലെന്നും, പരസ്പരം പോരടിക്കുന്നതിന് പകരം പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനാണ് ശ്രമിക്കേണ്ടതെന്നും കെജ്രിവാൾ പറഞ്ഞു. വായു മലിനീകരണ പ്രശ്‌നത്തിൽ മുൻ വർഷങ്ങളിൽ ഡൽഹി സർക്കാർ പഞ്ചാബിനെയാണ് കുറ്റപ്പെടുത്തിക്കൊണ്ടിരുന്നത്. പഞ്ചാബിലെ പാടങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് മൂലമുണ്ടാകുന്ന പുകയാണ് ഡൽഹിയിൽ വായു മലിനീകരണത്തിന് കാരണമെന്നും, അവിടുത്തെ സർക്കാർ ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നുമാണ് കെജ്രിവാൾ ആരോപിച്ചു കൊണ്ടിരുന്നത്. എന്നാൽ ആപ്പ് സർക്കാർ പഞ്ചാബിൽ അധികാരത്തിൽ എത്തിയതിന് പിന്നാലെയാണ് കെജ്രിവാൾ തന്റെ പരാമർശത്തിൽ മലക്കം മറിഞ്ഞത്.
ഇപ്പോൾ പഞ്ചാബിലും ഡൽഹിയിലും ആം ആദ്മി സർക്കാരുകളാണ് ഭരിക്കുന്നത്. പക്ഷേ ഇത് കുറ്റപ്പെടുത്തലുകൾക്കോ പരസ്പരമുള്ള പഴിചാരലുകൾക്കോ ഉള്ള സമയമല്ല. അങ്ങനെ ചെയ്തതു കൊണ്ട് ഈ വിഷയത്തിൽ ഒരു പരിഹാരവും ഉണ്ടാകാനും പോകില്ല. നമുക്ക് അവരേയും, അവർക്ക് നമ്മളേയും കുറ്റപ്പെടുത്താം. എന്നാൽ അതുകൊണ്ട് യാതൊരു ഗുണവും ഇല്ലെന്നും കെജ്രിവാൾ പറഞ്ഞു. മലിനീകരണം രൂക്ഷമായതിന് പിന്നാലെ ശനിയാഴ്ച മുതൽ ഡൽഹിയിലെ പ്രൈമറി സ്‌കൂളുകൾക്ക് അടക്കം അനിശ്ചിതകാലത്തേക്ക് അവധി നൽകിയിരിക്കുകയാണ്. വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്നും ഇത് ഡൽഹിയുടെ മാത്രം പ്രശ്‌നമല്ലെന്നും കെജ്രിവാൾ പറഞ്ഞു. ” ഇത് ഒരിക്കലും ഡൽഹിയുടെ മാത്രം പ്രശ്‌നമല്ല, മറിച്ച് ഉത്തരേന്ത്യയുടെ ആകെ പ്രശ്‌നമാണ്. അയൽ സംസ്ഥാനങ്ങളിലും വായു മലിനീകരണ തോത് ഗുരുതരമായ അവസ്ഥയിലാണ്. കേന്ദ്രസർക്കാർ ഈ വിഷയത്തിൽ ഇടപെട്ട് കർശനമായ നടപടികൾ സ്വീകരിക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.
കൃത്യമായ നടപടികൾ എടുത്താൽ അടുത്ത വർഷത്തോട് കൂടി തന്നെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകുമെന്നും രണ്ട് മുഖ്യമന്ത്രിമാരും അവകാശപ്പെട്ടു. പാടങ്ങളിലെ തീയിടലാണ് മലിനീകരണത്തിന് കാരണമെന്ന മുൻവാദങ്ങളേയും കെജ്രിവാൾ ന്യായീകരിച്ചു. ‘ ഞങ്ങൾ ഭരണത്തിൽ കേറിയിട്ട് വെറും ആറ് മാസം മാത്രമേ ആയിട്ടുള്ളു. കർഷകരെ ഇതിന് കുറ്റം പറയാൻ പറ്റില്ല. കാരണം അവർ വളരെ നിഷ്‌കളങ്കരാണ്. നമുക്ക് പ്രശ്‌നങ്ങൾക്ക് പരിഹാരമാണ് വേണ്ടത്. അതുകൊണ്ട് എല്ലാ പ്രശ്‌നങ്ങളും അതാത് സർക്കാരുകൾ ഏറ്റെടുക്കുകയാണെന്നും’ കെജ്രിവാൾ പറഞ്ഞു.
Comments