തിരുവനന്തപുരം: എപിജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയിലെ പുതിയ വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ ഗവർണർ നിയമിച്ചത് ചട്ടം ലംഘിച്ചാണെന്ന വാദവുമായി മുൻ ധനമന്ത്രി തോമസ് ഐസക്. ചട്ടവിരുദ്ധമെന്ന് ആരോപിച്ച് കേരളത്തിലെ സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരെ മുഴുവൻ രാജിവയ്‌ക്കാൻ നോട്ടീസ് അയച്ച ആളാണ് ഗവർണർ. എന്നാൽ, എപിജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയിൽ പുതിയ ഒരാളെ ഗവർണർ നിയമിച്ചത് ചട്ടവിരുദ്ധമായിട്ടാണ്. കോടതിയിൽ ചോദ്യം ചെയ്യപ്പെടും എന്നതിൽ ഒരു സംശയവും വേണ്ട എന്നും പരിഹാസ്യനായിക്കൊണ്ടിരിക്കുന്ന ഗവർണർ അടുത്ത തിരിച്ചടി കാത്തിരിക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു.
വൈസ് ചാൻസലർക്കു പകരം താൽക്കാലികമായി ആർക്കെങ്കിലും ചാർജ്ജ് നൽകേണ്ടി വന്നാൽ അതിനുള്ള നടപടി ക്രമങ്ങളെക്കുറിച്ച് ഒന്നും യുജിസി റെഗുലേഷനിൽ പറഞ്ഞിട്ടില്ല. എന്നാൽ, സാങ്കേതിക സർവ്വകലാശാലയിലെ നിയമത്തിൽ സെക്ഷൻ 13(7) പ്രകാരം ഇത്തരമൊരു സാഹചര്യത്തിൽ എന്തുവേണമെന്നു കൃത്യമായി പറഞ്ഞിട്ടുണ്ട്. ഒന്നുകിൽ മറ്റൊരു വൈസ് ചാൻസലർ, അല്ലെങ്കിൽ ഈ സർവ്വകലാശാലയുടെ പ്രോ വൈസ് ചാൻസലർ, അല്ലെങ്കിൽ സർക്കാർ നിർദ്ദേശ പ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി. ഇവർക്ക് ആർക്കെങ്കിലും വേണം ചാർജ്ജ് കൊടുക്കാൻ. ഗവർണർ മറ്റൊരു വൈസ് ചാൻസലർക്ക് ചാർജ്ജ് കൊടുക്കാൻ തയ്യാറല്ല. സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ പേര് നിർദ്ദേശിച്ചിട്ടും ഗവർണർ അത് തള്ളിക്കളഞ്ഞു കൊണ്ട് ടെക്നിക്കൽ എജ്യുക്കേഷൻ സീനിയർ ജോയിന്റ് ഡയറക്ടറായ സിസാ തോമസിന് ചാർജ്ജ് കൊടുക്കാൻ ഏകപക്ഷീയമായി തീരുമാനിച്ചു.
ചാൻസലർ ആയതുകൊണ്ട് തനിക്ക് ഇഷ്ടമുള്ളത് കേരളത്തിലെ സർവ്വകലാശാലകളിൽ ചെയ്യാമെന്ന കലശലായ വിഭ്രാന്തിയിലാണ് ഗവർണ്ണർ. അദ്ദേഹത്തെ ചാൻസലർ സ്ഥാനത്തു നിന്നും നീക്കുന്നതിനു നിയമ നിർമ്മാണം വേണം. ആ നിയമത്തിനു താൻ അംഗീകാരം നൽകില്ലായെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഭസ്മാസുരനു വരം കിട്ടിയ പോലെ ആയിട്ടുണ്ട് ഗവർണറുടെ പെരുമാറ്റം. കേരളത്തിലെ നിയമസഭ നൽകിയ പദവി തിരിച്ചെടുക്കാൻ അനുവദിക്കില്ലാ എന്നു പറഞ്ഞ് അധികാരത്തിൽ അള്ളിപ്പിടിച്ച് ഉന്നതവിദ്യാഭ്യാസത്തെ കുട്ടിച്ചോറാക്കാനുള്ള ആരിഫ് ഖാന്റെ ശ്രമങ്ങൾ എത്രനാൾ മുന്നോട്ടു പോകുമെന്നു നമുക്കു നോക്കാമെന്ന് തോമസ് ഐസക് വെല്ലുവിളിച്ചു. കേരളം മാത്രമല്ല, തമിഴ്നാട് അടക്കമുള്ള മറ്റു സംസ്ഥാനങ്ങൾ ഒരുമിച്ച് ഇത്തരം പ്രശ്നങ്ങൾ ദേശീയ രാഷ്‌ട്രീയത്തിൽ ഉയർത്താൻ പോവുകയാണ്. ഫെഡറൽ സംവിധാനം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ഏറ്റവും വലിയ പോരാട്ടമായിരിക്കും ഇത്. ആരിഫ് ഖാന്റെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ ആയിരിക്കുമെന്നുമാണ് തോമസ് ഐസകിന്റെ വാദം.
Comments