ലണ്ടൻ : 100 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് യുകെ വഴുതി വീഴാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. 30 വർഷത്തിനിടെ ആദ്യമായാണ് വായ്പ നിരക്ക് ഇത്രയധികം ഉയർത്തുന്നത്. ഇതിന് പിന്നാലെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകിയത്. ഈ സാമ്പത്തിക പ്രതിസന്ധി 2024 പകുതി വരെ നീണ്ടുനിൽക്കുമെന്നാണ് കണക്കുകൂട്ടൽ.
ഒറ്റ പലിശ നിരക്കിൽ വായ്പയെടുക്കാനുള്ള ചെലവ് 3 ശതമാനമായി സർക്കാർ ഉയർത്തിയിരുന്നു. 1989 ന് ശേഷം ആദ്യമായാണ് ഇത്തരമൊരു മാറ്റം വരുത്തുന്നത്. ഇന്നലെ മാത്രം പലിശ നിരക്കിൽ 0.75 ശതമാനത്തിന്റെ വർദ്ധനവാണ് വരുത്തിയത്. ഒരു വർഷത്തിനിടെ ഇത് എട്ടാമത്തെ തവണയാണ് പലിശനിരക്ക് ഉയർത്തിയത്. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് നടപടി. ഇതിന് പിന്നാലെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകിയത്.
ഈ വേനൽക്കാലത്ത് ആരംഭിച്ച മാന്ദ്യം ഇപ്പോൾ 2024 പകുതി വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ സമയത്ത് തൊഴിലില്ലായ്മ 3.5 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെയും ഇത് ബാധിക്കും.
Comments