മലപ്പുറം: എപിജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയിലെ പുതിയ വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ നിയമിച്ചതിന് പിന്നാലെ ഗവർണർക്കെതിരെ വിമർശനവുമായി മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. പുതിയ വിസിയെ നിയമിച്ചതിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ അനുകൂല നിലപാട് സ്വീകരിച്ചപ്പോഴാണ് എതിർപ്പുമായി മുസ്ലിം ലീഗ് നേതാവ് രംഗത്തു വന്നിരിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികള്‍ ബാലിശമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
ഗവർണറുടെ നടപടികള്‍ സര്‍ക്കാരിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. പ്രധാനപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ച നടക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ട രീതിയുണ്ട്. ജനങ്ങള്‍ക്ക് ഈ നാടകം മടുത്തെന്നും ഒരു വിലയുമില്ലാത്ത വിവാദമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിയ്‌ക്ക് ആക്കം കൂട്ടുന്ന നടപടിയാണ് സിപിഎമ്മും സർക്കാരും സ്വീകരിക്കുന്നതെന്നാണ് വിഡി സതീശൻ പ്രതികരിച്ചത്. സാങ്കേതിക സർവ്വകലാശാലയിലെ പ്രതിഷേധം എന്തിനാണ്? ഇഷ്ടക്കാരെ നിയമിക്കാൻ പിൻവാതിൽ ശ്രമം നടക്കുന്നുണ്ട്. സാങ്കേതിക സർവ്വകലാശാലയ്‌ക്ക് താത്കാലികമായി ഒരു വിസിയെ വെച്ചിട്ടും പ്രതിഷേധവുമായാണ് മുന്നോട്ടു പോകുന്നത്. സംഘപരിവാർ പശ്ചാത്തലമുള്ള ഒരാളാണെങ്കിൽ എതിർക്കാം. ഇത് അങ്ങനെയല്ലല്ലോ എന്ന് സതീശൻ ചോദിച്ചു.
Comments