ന്യൂഡൽഹി: ചൈനീസ് പ്ലാന്റുകളിലെ ഐഫോൺ നിർമാണം കുറച്ച് ഇന്ത്യയിൽ ഉത്പാദനം വർദ്ധിപ്പിക്കാനൊരുങ്ങി ആപ്പിൾ. നവംബർ അവസാനത്തോടെ ഇന്ത്യയിലെ രണ്ടാമത്തെ നിർമാണ കേന്ദ്രം തുറക്കുമെന്നും ജനുവരി മുതൽ ഉത്പാദനം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. ആപ്പിളിന് ഐഫോൺ നിർമിച്ച് നൽകുന്ന തയാവാനീസ് കമ്പനി പെഗാട്രോൺ കോർപ്പറേഷനാണ് ഐഫോൺ നിർമിക്കുന്നത്.
ഇന്ത്യയിലെ ആപ്പിളിന്റെ കരാർ നിർമാതാക്കളായ ഫോക്‌സ്‌കോൺ, വിസ്‌ട്രോൺ, പെഗാട്രോൺ എന്നിവർ കൂടുതൽ ഹാൻഡ്‌സെറ്റുകൾ നിർമിക്കാനുള്ള പദ്ധതിയിലാണ്. ചൈനയിലെ നിർമാണത്തിലെ മാന്ദ്യം നികത്താൻ ഇന്ത്യയിലെ കൂടുതൽ പ്ലാന്റുകൾ ഉപയോഗപ്പെടുത്താനാണ് കമ്പനികളുടെ ശ്രമം. ഫോക്‌സ്‌കോണിനും പെഗാട്രോണിനും തമിഴ്‌നാട്ടിൽ പ്ലാന്റുകളുണ്ട്. വിസ്‌ട്രോൺ ബംഗളൂരുവിൽ നിന്നാണ് ഐഫോണുകൾ നിർമിക്കുന്നത്. ഐഫോൺ എസ്ഇ, ഐഫോൺ 12, ഐഫോൺ 13, ഐഫോൺ 14-ന്റെ ബേസിക് മോഡലുകളാണ് നിലവിൽ ഇന്ത്യയിൽ നിർമിക്കുന്നത്.
വിസ്‌ട്രോൺ നവംബർ അവസാനത്തോടെ കോലാറിൽ പുതിയ നിർമാണ കേന്ദ്രം തുറക്കുമെന്നും ജനുവരി മുതൽ ഉത്പാദനം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഫോക്‌സണിന്റെ ചെന്നൈയിലെ നിർമാണ കേന്ദ്രത്തിലെ നിർമാണ സൗകര്യം വർദ്ധിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. മൂന്ന് നിർമാതാക്കളും കേന്ദ്ര സർക്കാരിന്റെ 41,000 കോടി രൂപയുടെ പ്രൊഡക്ഷൻ-ലിങ്ക്‌സ് ഇൻസെന്റീവ് പ്രോഗ്രാമിന്റെ ഭാഗമാണ്. പെഗാട്രോൺ 2022 മുതലാണ് ഐഫോൺ നിർമിക്കാൻ ആരംഭിച്ചത്. ആഗോള ഐഫോൺ ഉത്പാദനത്തിൽ ചൈനയുടെ വിഹിതം 2021-ൽ 95.8 ശതമാനത്തിൽ നിന്ന് 2022-ൽ ആഗോള കയറ്റുമതിയുടെ 93.5 ശതമാനമായി കുറയുമെന്നാണ് നിഗമനം.
കൊറോണ പ്രതിസന്ധി രൂക്ഷമായ ചൈനയിലെ ഐഫോൺ നിർമാണ പ്ലാന്റുകൾ പൂട്ടിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഐഫോണുകളുടെ നിർമാണ കേന്ദ്രമായ ഷെങ്ഷൂവിലെ ഫോക്‌സൺകോണിന്റെ നിർമാണ പ്ലാന്റിലായിരുന്നു ഐഫോണുകൾ നിർമ്മിച്ചിരുന്നത്. ഇതും പൂട്ടിയിരിക്കുകയാണ്. എന്നാൽ ആപ്പിളിന് കൂടുതൽ ഐഫോൺ 14 നിർമിച്ച് വിപണിയയിലെത്തിക്കുകയും വേണം. ഈ സാഹചര്യത്തിലാണ് രണ്ടാമത്തെ പ്ലാന്റും തുടങ്ങിയിരിക്കുന്നത്.
Comments